Headlines

ഇറാഖിലെ യുഎസ് കോൺസുലേറ്റിനു സമീപം സ്ഫോടനം; വാതകപ്പാടത്തിനു നേരെയും ആക്രമണം

 

വാഷിങ്ടൻ/ ടെഹ്റാൻ∙ ഇറാഖിലെ എർബിലിലുള്ള യുഎസ് കോൺസുലേറ്റിനു സമീപം ആക്രമണമെന്ന് റിപ്പോർട്ട്. എർബിലിൽ ഏഴു തവണ സ്ഫോടനമുണ്ടായതായി ഇറാഖ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നാല് ഇറാനിയന്‍ ഡ്രോണുകൾ എർബിലിനു സമീപമുള്ള ഖലിഫാൻ, സോറൻ മേഖലകളിൽ ആക്രമണം നടത്തിയതായി ഇറാഖ് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ആക്രമണം പ്രതിരോധിക്കാനായി പത്തിലേറെ യുഎസ് യുദ്ധവിമാനങ്ങളും ഡ്രോണുകളും രംഗത്തെത്തിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഇറാഖിലെ ഏറ്റവും വലിയ വാതകപ്പാടമായ ഖോർ മോറും ആക്രമിക്കപ്പെട്ടതായാണ് വിവരം. ഇറാഖിലെ ഊർജ വിതരണത്തിന്റെ ഏറിയ പങ്കും ഇവിടെ നിന്നാണ്. ചൊവ്വാഴ്ച പുലർച്ചെ എർബിലിൽ ആക്രമണമുണ്ടായ അതേസമയത്തു തന്നെയാണ് ഖോർ മോറിലും ആക്രമണമുണ്ടായതെന്ന് ഇറാഖ് പറഞ്ഞു.അതിനിടെ, ഇറാനുമായുള്ള ചർച്ചകൾ പരാജയപ്പെട്ടാൽ ശക്തമായ സൈനിക നടപടി ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കി. യുഎസ്-ഇറാൻ സംഘർഷം അവസാനിപ്പിക്കാൻ മധ്യസ്ഥരായി പ്രവർത്തിക്കുന്ന രാജ്യങ്ങൾ ആവശ്യപ്പെട്ടതിനാലാണ് ആക്രമണങ്ങൾ നിർത്തിവച്ചതെന്നും നയതന്ത്ര ചർച്ചകൾക്ക് കൂടുതൽ സമയം നൽകാൻ കഴിയില്ലെന്നും ട്രംപ് പറഞ്ഞു. സമാധാനചർച്ച പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി തുടരുന്നതിനിടെ, സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദും കിഴക്കൻ പ്രവിശ്യയിലെ എണ്ണ ശുദ്ധീകരണശാലകളും ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം ഉണ്ടായി. ഇറാഖിലെ ഇറാന്റെ പിന്തുണയുള്ള സായുധസംഘങ്ങളാണ് ആക്രമണം നടത്തിയതെന്നും എല്ലാ ഡ്രോണുകളും വെടിവച്ചിട്ടെന്നും സൗദി സേന അറിയിച്ചു.ചെങ്കടലിൽ സൗദിയുടെ എണ്ണക്കപ്പലിനുനേരെ മിസൈലുകൾ തൊടുത്തതായി യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതികൾ അവകാശപ്പെട്ടു. ഇറാൻ വിരുദ്ധരായ കുർദുകളുടെ വടക്കൻ ഇറാഖിലെ താവളങ്ങൾക്കുനേരെ തുടർച്ചയായ ഡ്രോൺ ആക്രമണമുണ്ടായതായി ഇറാഖ് വ്യക്തമാക്കി. 2 ഡ്രോണുകൾ വെടിവച്ചിട്ടെന്ന് ജോർദാനും അറിയിച്ചു. ഹോർമുസ് കടലിടുക്കിൽ അനുമതിയില്ലാതെ കടക്കാൻ ശ്രമിച്ച 6 കപ്പലുകളെ ഇറാൻ സേന മടക്കി അയച്ചു.