Headlines

പാലോട് രവിയുടെ വിവാദ ഫോണ്‍ സംഭാഷണം: അന്വേഷിക്കാന്‍ കെപിസിസി അച്ചടക്ക സമിതി

പാലോട് രവിയുടെ വിവാദ ഫോണ്‍ സംഭാഷണം അന്വേഷിക്കാന്‍ കെപിസിസി അച്ചടക്ക സമിതി. അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിവാദം അന്വേഷിക്കും. ഫോണ്‍ ചോര്‍ത്തലിന് പിന്നില്‍ പ്രാദേശിക തലത്തിലെ വിഭാഗീയതയാണെന്ന ആരോപണത്തിനിടെ ആണ് അന്വേഷണം. വേഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദ്ദേശം.

ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ കെപിസിസി തിടുക്കപ്പെട്ട് പാലോട് രവിയുടെ രാജി ആവശ്യപ്പെടുകയായിരുന്നു. അതിന് പിന്നാലെയാണ് വിഷയം വീണ്ടും ഗൗരവത്തിലെടുക്കുന്നത്. ഫോണ്‍ സംഭാഷണം സുഹൃത്തിന് അയച്ചു കൊടുത്തതാണെന്നും വീഴ്ച ഉണ്ടായെന്നും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ എ ജലീല്‍ പറഞ്ഞിരുന്നു.

അതേസമയം, തിരുവനന്തപുരം ഡിസിസി അധ്യക്ഷനായി എന്‍ ശക്തന്‍ ഇന്ന് ചുമതലയേല്‍ക്കും. ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം ഡിസിസി ഓഫീസില്‍ എത്തിയാകും ചുമതല ഏറ്റെടുക്കുക. വിവാദ ഫോണ്‍ സംഭാഷണത്തില്‍ കുരുങ്ങി പാലോട് രവി രാജിവച്ച പശ്ചാത്തലത്തിലാണ് എന്‍ ശക്തന് താല്‍ക്കാലിക ചുമതല നല്‍കിയത്. ഒരു മാസത്തിനുള്ളില്‍ പുനഃസംഘടന നടത്തി സ്ഥിരം ഡിസിസി അധ്യക്ഷനെ നിയമിക്കാനാണ് കെപിസിസിയുടെ ലക്ഷ്യം. പാലോട് രവി തെറ്റ് ചെയ്യാതെ ശിക്ഷ അനുഭവിക്കേണ്ടിവന്നു എന്നായിരുന്നു എന്‍ ശക്തന്റെ ആദ്യ പ്രതികരണം. രാജിക്ക് പിന്നാലെ പാലോട് രവി ഇതുവരെ മാധ്യമങ്ങളുമായി സംസാരിച്ചിട്ടില്ല.