Headlines

‘കന്യാസ്ത്രീകൾ മതപരിവർത്തനം നടത്തുന്നുവെന്ന ആരോപണം ശരിയല്ല, സഭയുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധമുണ്ടാകും’: ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കന്യാസ്ത്രീകളുടെ അറസ്റ്റ് മതേതര സ്വഭാവത്തിനും പൗരസ്വാതന്ത്ര്യത്തിനും എതിരായ വെല്ലുവിളിയാണ്. രാജ്യത്ത് ന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ലെന്ന് വരുത്തി തീർക്കാൻ ആരൊക്കെയോ ശ്രമിക്കുന്നു. കന്യാസ്ത്രീകൾ മതപരിവർത്തനം നടത്തുന്നുവെന്ന ആരോപണം വസ്തുതാപരമായി ശരിയല്ല.

മത പരിവർത്തന നിരോധന നിയമം കിരാത നിയമമെന്നും രാഷ്ട്രീയ വിശദാംശങ്ങളിലേക്കില്ലെന്നും ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി വ്യക്തമാക്കി. ആക്രമത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. റെയിൽവേ ഉദ്യോഗസ്ഥർ വിളിച്ച് വരുത്തിയ കുറച്ച് പേരാണ് ആക്രമം അഴിച്ച് വിട്ടത്. ഏതെങ്കിലും സംഘടനയുടെ പേര് തെളിവില്ലാതെ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാർ വിഷയത്തിൽ ഇടപെടുന്നുണ്ട്. ദീപികയിൽ എഡിറ്റോറിയൽ എഴുതുന്നതും അരമനയിൽ പ്രാർത്ഥിക്കുന്നതും തെറ്റല്ലെന്നും അദ്ദേഹം മന്ത്രി ശിവൻകുട്ടിയുടെ വിമർശനത്തിന് മറുപടി നൽകി. ആരോടും ഒരു രാഷ്ട്രീയ പാർട്ടിയോടും പക്ഷപാതിത്വം കാണിച്ചിട്ടില്ല. ശിവൻകുട്ടിയുടെ പാർട്ടിയോടും കാണിച്ചിട്ടില്ല. വിഷയത്തിൽ സഭയുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധമുണ്ടാകുമെന്നും ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി വ്യക്തമാക്കി.