വിവാദങ്ങൾക്കിടയിൽ എൻഎസ്എസിന്റെ വാർഷിക പ്രതിനിധി സഭ ഇന്ന് പെരുന്നയിൽ നടക്കും. 2024 -25 വർഷത്തെ വരവ് ചിലവ് കണക്കുകളെ കുറിച്ച് ചർച്ച ചെയ്യാനുള്ള യോഗമാണ് ചേരുന്നത്. എന്നാൽ രാഷ്ട്രീയ നിലപാടിൽ ഉണ്ടായ മാറ്റം യോഗത്തിൽ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വിശദീകരിച്ചേക്കും. നിലപാട് മാറ്റത്തിൽ എതിർപ്പ് ഉയരാനുള്ള സാഹചര്യവും ഉണ്ട്.
എന്നാൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ ഇടതു ചായ്‍വിനെതിരെ കൂടുതൽ കരയോഗങ്ങള്‍ പരസ്യപ്രതിഷേധവുമായി രംഗത്തെത്തുകയാണ്. ഇന്നലെ തിരുവനന്തപുരത്തും സുകുമാരൻ നായർക്കെതിരെ ഫ്ലക്സുകൾ ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം സുകുമാരൻ നായര്‍ക്കെതിരെ പത്തനംതിട്ടയില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് തിരുവനന്തപുരത്തും പരസ്യ പ്രതിഷേധം.
നായർ സമുദായത്തെ ഒറ്റുകൊടുത്ത സുകുമാരൻ നായർക്ക് ആദരാഞ്ജലികൾ എന്ന് എഴുതിയ ഫ്ലക്സ് ആണ് ഭാരവാഹികള്‍ സ്ഥാപിച്ചത്. ഫ്ലക്സ് സ്ഥാപിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പരസ്യപ്രതിഷേധവുമായാണ് കരയോഗം ഭാരവാഹികള്‍ രംഗത്തെത്തിയത്.
അതിനിടെ അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട നിലപാട് വ്യക്തമാക്കാനാണ് ഇന്ന് വൈകീട്ട് കോട്ടയത്ത് യുഡിഎഫിന്റെ നേതൃത്വത്തിൽ വിശദീകരണം കൺവെൻഷൻ നടക്കും. തിരുനക്കര മൈതാനത്ത് നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനും യുഡിഎഫ് കൺവീനറും പങ്കെടുക്കും.