Headlines

ആഗോള അയ്യപ്പ സംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ക്ഷണം സ്വീകരിച്ച് എൻഎസ്എസ്, ജന. സെക്രട്ടറിയ്ക്ക് പകരം പ്രതിനിധി പങ്കെടുക്കും

ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ക്ഷണം സ്വീകരിച്ച് എൻഎസ്എസ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യക്ഷൻ പി എസ് പ്രശാന്ത് എൻഎസ്എസ് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് ക്ഷണിച്ചത്. ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ട് എന്നാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ അറിയിച്ചത്. അതിനാൽ എൻഎസ്എസിൻ്റെ പ്രതിനിധിയെ ആയിരിക്കും അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ അയക്കുക.

ജി സുകുമാരൻ നായർക്ക് പുറമെ വെള്ളാപ്പള്ളി നടേശനെയും പി എസ് പ്രശാന്ത് കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി ക്ഷണിച്ചിരുന്നു. ഇരുവരും സംഗമത്തിന് പിന്തുണ നൽകിയെന്ന് പി എസ് പ്രശാന്ത് പറഞ്ഞു. ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ നീക്കം ആണെന്ന് പറഞ്ഞ് പ്രതിപക്ഷം ശക്തമായ എതിർപ്പാണ് ഉയർത്തിക്കൊണ്ടുവന്നത്. ഈ പശ്ചാത്തലത്തിലാണ് സാമുദായിക സംഘടനകളുടെ പിന്തുണ ഉറപ്പിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്.

കൂടിക്കാഴ്ചയെ കുറിച്ച് പരസ്യ പ്രതികരണത്തിന് എൻഎസ്എസ് ജനറൽ സെക്രട്ടറി തയ്യാറായില്ല. എന്നാൽ സംഘപരിവാർ പന്തളത്ത് നടത്തുന്ന ബദൽ സംഗമത്തെ വെള്ളാപ്പള്ളി നടേശൻ വിമർശിച്ചു. അയ്യപ്പ സംഗമത്തിലൂടെ വർഗീയശക്തികൾക്ക് സർക്കാർ ഇടം നൽകുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമർശിച്ചപ്പോൾ ആചാരങ്ങൾ തിരുത്താൻ ഉള്ളതാണെന്ന് മുഖ്യമന്ത്രിയുടെ ആദ്യം നിലപാട് ഇപ്പോഴുണ്ടോ എന്ന് വി മുരളീധരനും ചോദിച്ചു.

അതേസമയം, എൻഎസ്എസിനെയും എസ്എൻഡിപിയെയും അനുനയിപ്പിച്ച സാഹചര്യത്തിൽ മറ്റു സമുദായ നേതാക്കളെയും നേരിട്ട് കണ്ട് ക്ഷണിക്കാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. ഈ മാസം 20 നാണ് പമ്പയിൽ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം.ശബരിമലയെ ആഗോള തീർത്ഥാടന കേന്ദ്രമായി മാറ്റുക എന്ന പ്രധാന ലക്ഷ്യതോടെയാണ് പരിപാടി നടത്തുന്നത്.