ആഗോള അയ്യപ്പ സംഗമം; വിവാദങ്ങളിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രതിരോധത്തിൽ

ആഗോള അയ്യപ്പ സംഗമത്തെ പ്രബല സാമുദായിക സംഘടനകൾ അനുകൂലിച്ചെങ്കിലും വിവാദങ്ങളും വിമർശനങ്ങളും കടുത്തതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രതിരോധത്തിൽ. ഏറ്റവും ഒടുവിലായി ആഗോള അയ്യപ്പ സംഗമത്തിനെതിരെ ശക്തമായ വിമർശനവുമായി പന്തളം കൊട്ടാരവും രംഗത്തെത്തി. അതേസമയം ആഗോള അയ്യപ്പ സംഗമവുമായി സഹകരിക്കുന്നതിൽ യുഡിഎഫ് തീരുമാനം ഇന്ന്. വൈകിട്ട് ഏഴുമണിക്ക് മുന്നണി നേതാക്കളുടെ യോഗം ചേരും.

2018- ലെ യുവതീ പ്രവേശനം സംബന്ധിച്ച പ്രതിഷേധങ്ങളിൽ പങ്കെടുത്ത ഭക്തർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്നതും ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിൽ സർക്കാർ നിലപാട് തിരുത്തണമെന്ന് ആവശ്യവുമാണ് സർക്കാരിന് വിലങ്ങുതടിയാകുന്നത്.

അതേസമയം സെപ്റ്റംബർ 20ന് പമ്പ നദീതീരത്ത് നടക്കുന്ന അയ്യപ്പ സേവാ സംഗമത്തിലെ സംഘാടനത്തിലും ആശയക്കുഴപ്പങ്ങൾ ഉണ്ടെന്നാണ് സൂചന. സംഗമം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഓണാവധിക്ക് ശേഷം പരിഗണിക്കും.ഹൈന്ദവീയം ഫൗണ്ടേഷൻ ട്രസ്റ്റ് നൽകിയ ഹർജിയാണ് സെപ്റ്റംബർ ഒമ്പതിലേക്ക് മാറ്റിയത്. ഓണാവധിക്കു ശേഷം കോടതി ചേരുമ്പോൾ ദേവസ്വം ബെഞ്ച് ഹർജി പരിഗണിക്കും.