Headlines

കാസർഗോഡ് മകൻ അമ്മയെ കൊലപ്പെടുത്തിയത് സ്വത്ത് തർക്കത്തെ തുടർന്ന്; അടിയേറ്റ് മരിച്ചെന്ന് കരുതി കത്തിച്ചു; മെൽവിന്റെ മൊഴി

കാസർഗോഡ് മഞ്ചേശ്വരത്ത് മകൻ അമ്മയെ കൊലപ്പെടുത്തിയത് സ്വത്ത് തർക്കത്തെ തുടർന്നെന്ന് വിവരം. വീടും സ്ഥലവും തന്റെ പേരിലേക്ക് എഴുതിത്തരാൻ പ്രതി മെൽവിൻ ആവശ്യപ്പെട്ടു. ഇതിന് വഴങ്ങാതിരുന്നതാണ് കൊലപാതകത്തിന് കാരണമായത്. അടിയേറ്റ് ഹിൽഡ മരിച്ചെന്നു കരുതിയാണ് കത്തിച്ചതെന്നുമാണ് മെൽവിന്റെ മൊഴി.

മദ്യപിച്ച ശേഷം എന്നും അമ്മയുമായി തർക്കം ഉണ്ടായിരുന്നെന്ന് പ്രതിയുടെ മൊഴി. വീടും സ്ഥലവും ബാങ്കിൽ പണയം വയ്ക്കാൻ ആയിരുന്നു പ്രതിയുടെ നീക്കം. അമ്മയെ പിന്തുണച്ചതിനാലാണ് അയൽക്കാരിയായ ലൊലീറ്റയെ ആക്രമിച്ചത്. സംഭവ ശേഷം മെൽവിൻ മൊണ്ടേര സംഭവത്തിന് ശേഷം ഒളിവിൽ പോയിരുന്നു. ലൊലിറ്റയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് എത്തി വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് ഫിൽഡയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ദേഹമാസകലം പൊള്ളലേറ്റ ഫിൽഡയുടെ മൃതദേഹം വീടിനു സമീപത്തെ വിറകുപുരയ്ക്ക് പുറകിലായിരുന്നു.
മൃതദേഹത്തിൽ മർദ്ദനമേറ്റ പാടുകളും, വീട്ടിനകത്തും പരിസരത്തും രക്തക്കറയും കണ്ടെത്തിയിരുന്നു. മജ്രപള്ളയിലെ ഓട്ടോ ഡ്രൈവറായ അബ്ദുൾ ലത്തീഫിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ തിരച്ചിലാണ് കുന്ദാപുരയിൽ നിന്ന് മെൽവിനെ പിടികൂടിയത്. മൂന്നായി തിരിഞ്ഞ പോലീസ് സംഘം സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ 200 കിലോമീറ്റർ പൊലീസ് പിന്തുടർന്നാണ് പിടികൂടിയത്.

പോലീസ് എത്തിയ സമയം കുന്ദാപുരയിൽ കാടിനുള്ളിൽ ഒളിച്ചിരിക്കുകയായിരുന്നു പ്രതി. മെൽവിന്റെ ആക്രമണത്തിൽ പരുക്കേറ്റ ലൊലിറ്റ മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.