Headlines

കേരള സർവകലാശാലയിലെ ഭാരതാംബ ചിത്ര വിവാദം; രജിസ്ട്രാറോട് വിശദീകരണം തേടി വിസി, പരാതി നൽകി ശ്രീ പത്മനാഭ സേവാ സമിതി

കേരള സർവകലാശാല സെനറ്റ് ഹാളിലെ ഭാരതാംബ ചിത്രവിവാദത്തിൽ വൈസ് ചാൻസലർ രജിസ്ട്രാറോട് വിശദീകരണം തേടി. നാളെ ഉച്ചയ്ക്ക് മുമ്പ് വിശദീകരണം നൽകണമെന്നാണ് നിർദേശം. വിസിയുടെ അനുമതി കൂടാതെ ഡിജിപിക്ക് പരാതി നൽകിയതിലാണ് വിശദീകരണം തേടിയത്. രജിസ്ട്രാർ കെ എസ് അനിൽകുമാർ പ്രോട്ടോക്കോൾ ലംഘിച്ചെന്ന് ആരോപിച്ച് സംഘാടകരായ ശ്രീ പത്മനാഭ സേവാ സമിതി രംഗത്തെത്തിയിരുന്നു.

കെ എസ് അനിൽകുമാറിനെതിരെ വൈസ് ചാൻസിലർക്ക് ശ്രീ പത്മനാഭ സേവാസമിതി പരാതി നൽകി. പരിപാടി സംഘടിപ്പിക്കുന്നതിന് യൂണിവേഴ്സിറ്റിയുടെ നിബന്ധനകൾക്ക് വിധേയമായി അവർ ആവശ്യപ്പെട്ട 64,658 രൂപ മുൻകൂറായി അടച്ചതോടെ പരിപാടിക്ക് അനുമതി നൽകിയിരുന്നു. പരിപാടിക്കിടെ ഭാരതാംബചിത്രം മാറ്റണമെന്ന് രജിസ്ട്രാർ ആവശ്യപ്പെട്ടത് അപമാനമായെന്ന് പരാതിയിൽ പറയുന്നു.

വിവിഐപി സുരക്ഷാ പ്രോട്ടോകോൾ രജിസ്ട്രാർ ലംഘിച്ചതായും ആരോപണം ഉയർന്നു. പരിശോധന കഴിഞ്ഞ വേദിയിലേക്ക് രജിസ്ട്രാർ കയറിയത് നിയമലംഘനമാണ്. രജിസ്റ്റർ വേദിയിലേക്ക് മാധ്യമങ്ങളെ പ്രവേശിപ്പിച്ചെന്നും സുരക്ഷാ വീഴ്ച രജിസ്ട്രാറുടെ നിർദ്ദേശപ്രകാരമാണെന്നും ആരോപണം. എസ്എഫ്ഐ പ്രവർത്തകർ പുറത്ത് സംഘടിച്ചതിന് പിന്നിലും രജിസ്ട്രാർ വഴിവിട്ട നീക്കം നടത്തി. സെക്യൂരിറ്റി സംവിധാനത്തെ ദുർബലപ്പെടുത്തിയ രജിസ്ട്രാർക്കെതിരെ നടപടി വേണമെന്ന് ശ്രീ പത്മനാഭ സേവാ സമിതി ആവശ്യപ്പെട്ടു.

5.30ക്ക് ആരംഭിക്കേണ്ട പരിപാടി 6.35 വരെ നീട്ടിക്കൊണ്ട് പോയതും രജിസ്ട്രാറുടെ ഇടപെടൽ മൂലമാണെന്ന് ശ്രീ പത്മനാഭ സേവാ സമിതി പറയുന്നു. ഗവർണർ പരിപാടിയിൽ പങ്കെടുത്ത് കൊണ്ടിരിക്കുമ്പോൾ പരിപാടി റദ്ദ് ചെയ്തു എന്ന ഇമെയിൽ രജിസ്ട്രാർ അയച്ചത് ഗുരുതരമായ കൃത്യവിലോപവും പ്രോട്ടോക്കോൾ ലംഘനവമാണെന്ന് പരാതിയിൽ പറയുന്നു. രജിസ്ട്രാർ സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും നടത്തി പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിച്ചു. രജിസ്ട്രാറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത് നിയമനടപടികൾ സ്വീകരിക്കണമെന്ന് വൈസ് ചാൻസിലറോട് ശ്രീ പത്മനാഭ സേവാ സമിതി ആവശ്യപ്പെട്ടു.