Headlines

ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടതായി അഫ്ഗാൻ മാധ്യമങ്ങൾ; സന്ദർശിക്കാനെത്തിയ സഹോദരിമാരെ പൊലീസ് ആക്രമിച്ചെന്ന് റിപ്പോർട്ട്

പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന് അഫ്ഗാൻ മാധ്യമങ്ങൾ. ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന് ബലൂചിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ഉൾപ്പെടെ നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും വാർത്തകൾ. ഇമ്രാൻ ഖാൻ പാകിസ്താനിലെ റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ.
വാർത്തകൾക്ക് പിന്നാലെ അഡിയാല ജയിലിന് മുന്നിലെത്തിയ ഇമ്രാൻ ഖാൻ്റെ സഹോദരിമാരെ പൊലീസ് ആക്രമിച്ചതായും ആരോപണമുണ്ട്. 72 കാരനായ ഖാൻ മനുഷ്യത്വരഹിതമായ പീഡനത്തിന് കീഴടങ്ങിയെന്നും അദ്ദേഹത്തിന്റെ മൃതദേഹം ജയിലിന് പുറത്തേക്ക് മാറ്റിയെന്നും അഫ്ഗാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ മേയിലും ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടതായി വാർത്ത പരന്നിരുന്നു. എന്നാൽ പാകിസ്താൻ സർക്കാർ വാർത്തകൾ നിഷേധിച്ചു. കസ്റ്റഡിയിലായിരുന്ന ഇമ്രാൻ ഖാനെ അസിം മുനീറും ഐഎസ്‌ഐ ഭരണകൂടവും കൊലപ്പെടുത്തിയതായാണ് ബലൂചിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ എക്സ് പോസ്റ്റ്.ഇത് തീവ്രവാദ പാകിസ്താന്റെ സമ്പൂർണ്ണ അന്ത്യത്തെ അടയാളപ്പെടുത്തുമെന്നും ബലൂചിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പറയുന്നു.

ഇമ്രാൻ ഖാൻ 2023 ഓഗസ്റ്റ് മുതൽ ജയിലിലാണ്. ജയിലിൽ ഇമ്രാൻ ഖാനെ സന്ദർശിക്കുന്നതിന് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പാകിസ്താൻ തെഹ്രീക് ഇ-ഇൻസാഫ് (പിടിഐ) മേധാവിയാണ് ഇമ്രാൻ ഖാൻ.