‘രാഹുല്‍ മാങ്കൂട്ടത്തിൽ ഇപ്പോഴും പാർട്ടിയ്ക്ക് പുറത്ത്, സഹകരിക്കില്ല’; പാലക്കാട് ഡിസിസി പ്രസിഡന്റ് തങ്കപ്പൻ

രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിൽ എത്തിയത് സംസ്ഥാന ജില്ലാ നേതാക്കളുടെ മൗനാനുവാദത്തോടെ. രാഹുൽ ഇന്നലെ മണ്ഡലത്തിൽ എത്തിയത് ജില്ലാ നേതൃത്വത്തിന്റെ അറിവോടെ എന്നത് തള്ളി പാലക്കാട് ഡിസിസി പ്രസിഡന്റ് തങ്കപ്പൻ. രാഹുൽ മാങ്കൂട്ടത്തിലുമായി പാർട്ടി സഹകരിക്കില്ല. രാഹുൽ ഇപ്പോഴും പാർട്ടിക്ക് പുറത്താണ്. അക്കാര്യം കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും വ്യക്തമാക്കിയതാണ്. പാർട്ടി പരിപാടികളിൽ പങ്കെടുപ്പിക്കില്ലെന്നും എംഎൽഎ എന്ന നിലയിൽ സഹകരിക്കില്ലെന്നും എ തങ്കപ്പൻ വ്യക്തമാക്കി.

മണ്ഡലത്തിൽ എത്തിയതിനു ശേഷം വിളിച്ചിരുന്നു. അല്ലാതെ മുൻപേ ഡിസിസി പ്രസിഡന്റിനെ അറിയിച്ച് മണ്ഡലത്തിൽ എത്തേണ്ട ആവശ്യം രാഹുലിനില്ല. കോൺഗ്രസുകാർ മിണ്ടുന്നു ചിരിക്കുന്നു എന്ന് പറഞ്ഞു പ്രശ്നമുണ്ടാകേണ്ട ആവശ്യമില്ല.രാഹുൽ എംഎൽഎ ആണ്. അയാളുടെ സഞ്ചാര സ്വാതന്ത്രത്തെ തടയാൻ പാർട്ടിക്ക് കഴിയില്ല. പരിചയമുള്ളവവർ കണ്ടാൽ ചിരിക്കുന്നത് സ്വാഭാവികം. അതിനപ്പുറം ഒരു പിന്തുണയും നൽകിയിട്ടില്ല. രാഹുൽ മണ്ഡലത്തിൽ പോകുന്നതാണ് ഉചിതമെന്ന് നേതാക്കൾ അറിയിച്ചു. പരസ്യ പിന്തുണ നൽകാൻ കഴിയില്ലെന്നും നേതാക്കൾ നിർദേശിച്ചെന്നും അദ്ദേഹം പറഞ്ഞു.

വിവാദങ്ങള്‍ക്കിടെ 38 ദിവസത്തിന് ശേഷം ഇന്നലെയാണ് രാഹുല്‍ പാലക്കാട് എത്തിയത്. രാഹുല്‍ മണ്ഡലത്തിലെത്തിയതിന് പിന്നാലെ ശക്തമായ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ രംഗത്തെത്തിയിരുന്നു. ‘മാന്യമഹാ ജനങ്ങളെ, അമ്മ പെങ്ങന്മാരേ, ഗര്‍ഭിണികളെ, ട്രാന്‍സ്‌ജെന്‍ഡര്‍ സുഹൃത്തുക്കളെ, പെണ്‍കുട്ടികളെ, മണ്ഡലത്തില്‍ എംഎല്‍എ എത്തിയിട്ടുണ്ടെന്നും സൂക്ഷിക്കണമെന്നും വിളബരം ചെയ്തു കൊണ്ടായിരുന്നു ഡിവൈഎഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചത്.