Headlines

ഗോവിന്ദച്ചാമിയെ വിയ്യൂർ ജയിലിലേക്ക് മാറ്റും

ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ ജയിൽ മാറ്റും. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂര്‍ ജയിലിലേക്കാണ് മാറ്റുക. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്കാണ് മാറ്റുകയെന്നാണ് വിവരം. വൈകുന്നേരം നാലുമണിയോടെ ഗോവിന്ദച്ചാമിയെ കോടതിയില്‍ ഹാജരാക്കും. തുടര്‍ന്നായിരിക്കും ജയിലിലേക്ക് കൊണ്ടുപോവുക. ഇയാളെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് വിശദമായി ചോദ്യംചെയ്തിരുന്നു. നിലവിൽ ഇയാളുമായി ജയിലിൽ തെളിവെടുപ്പ് നടത്തുകയാണ് പൊലീസ്.

ഏറെ ദുരൂഹതകൾ നിറഞ്ഞ ഒരു ജയിൽ ചാട്ടത്തിനാണ് കേരളം ഇന്ന് സാക്ഷ്യം വഹിച്ചത്. ജയില്‍ ചാടിയശേഷം കേരളം വിടാന്‍ പദ്ധതിയിട്ടിരുന്നെന്നാണ് ഗോവിന്ദച്ചാമി പൊലീസിന് നൽകിയ മൊഴി. കണ്ണൂർ അതിസുരക്ഷാ ജയിലിൽ കൊടും കുറ്റവാളികളെ പാർപ്പിക്കുന്ന 68 സെല്ലുകളുള്ള പത്താം ബ്ളോക്ക് ബിയിലാണ് ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരുന്നത്. അടുത്തിടെ വരെ സെല്ലിൽ ഇയാൾ മാത്രമാണ് ഉണ്ടായിരുന്നത്. കുറച്ച് മാസങ്ങളായി ഒരു തമിഴ്നാട്ടുകാരൻ കൂടി ഈ സെല്ലിൽ ഉണ്ട്.

ഒന്നരമാസം മുൻപ് തന്നെ ഗോവിന്ദച്ചാമി ജയിൽ ചാടാനായി പദ്ധതിയിട്ടിരുന്നു. ഒപ്പം ചാടാൻ താനും പദ്ധതിയിട്ടിരുന്നുവെന്നും എന്നാൽ കമ്പിക്കുള്ളിലൂടെ പുറത്ത് ചാടാൻ കഴിയാത്തതിനാൽ പുറത്ത് കടക്കാൻ കഴിഞ്ഞില്ലെന്നും തടവുകാരൻ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

ഇന്ന് പുലർച്ചെ ഒന്നരയോടെ ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ പത്തരയോടെയാണ് പൊലീസ് കണ്ടെത്തിയത്. തളാപ്പിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിനുള്ളിൽ നിന്നായിരുന്നു ഇയാളെ കണ്ടെത്തിയത്. കിണറ്റിൽ ഒളിഞ്ഞിരിക്കുകയായിരുന്നു ഗോവിന്ദച്ചാമി.

ജയിൽ അധികൃതരുടെ ഗുരുതരമായ കൃത്യവിലോപം മാത്രമാണോ ജയിൽ ചാട്ടം എളുപ്പമാക്കിയതെന്ന ചോദ്യം അവശേഷിക്കുന്നു. വളരെയധികം കട്ടി കൂടിയ അഴികൾ മുറിച്ചതെങ്ങനെ. മതിൽ ചാടാൻ തക്ക തുണികൾ ശേഖരിച്ചത് എവിടെ നിന്ന്. ഗോവിന്ദച്ചാമി ജയിൽ ചാടി മൂന്നര മണിക്കൂറിന് ശേഷമാണ് അധികൃതർ വിവരം അറിഞ്ഞതെന്നത് വിശ്വസനീയമോ. ഒരുപാട് ചോദ്യങ്ങളാണ് ഉയർന്നുവരുന്നത്.
കണ്ണൂർ അതിസുരക്ഷാ ജയിലിൽ കൊടും കുറ്റവാളികളെ പാർപ്പിക്കുന്ന 68 സെല്ലുകളുള്ള പത്താം ബ്ളോക്ക് ബിയിലാണ് ഗോവിന്ദച്ചാമിയെ ഇട്ടിരുന്നത്. അടുത്തിടെ വരെ സെല്ലിൽ ഇയാൾ മാത്രമാണ് ഉണ്ടായിരുന്നത്. കുറച്ച് മാസങ്ങളായി ഒരു തമിഴ്നാട്ടുകാരൻ കൂടി ഈ സെല്ലിൽ ഉണ്ട്. മണിക്കുറുകൾ സമയമെടുത്തല്ലാതെ അഴികൾ മുറിച്ചുമാറ്റാൻ കഴിയില്ലെന്നിരിക്കെ, സഹ തടവുകാരന്റെ സഹായം ഇയാൾക്ക് ലഭിക്കാനുള്ള സാധ്യത ഏറെയാണ്. പത്താം ബ്ളോക്കിൽ നിന്ന് പുറത്തെത്തണമെങ്കിൽ രണ്ട് മതിലുകൾ ഗോവന്ദച്ചാമിക്ക് ചാടിക്കടക്കേണ്ടി വരും. ആദ്യ മതിൽ ചാടാൻ സെല്ലിലെ കുടിവെള്ള കന്നാസ് ഉപയോഗിച്ചെന്നാണ് ജയിൽ അധികൃതർ വിശദീകരിക്കുന്നത്.
ഇലക്ട്രിക് ഫെൻസിങ്ങുള്ള 7 മീറ്റർ ഉയരമുള്ള പുറം മതിൽ ഒറ്റ കൈയ്യനായ ഗോവിന്ദച്ചാമി ചാടിക്കടക്കുമ്പോൾ, മതിലിൽ വൈദ്യുതി പ്രവാഹം ഇല്ലായിരുന്നു എന്നതും ദുരൂഹത വർധിപ്പിക്കുന്നു. ജയിൽപ്ഫുള്ളികളും, ഏതാനും ജയിൽ ഉദ്യോഹസ്ഥരും ഗോവിന്ദച്ചാമിയെ സഹായിച്ചിരിക്കാം എന്നാണ് ജയിൽ ഡിജിപി ബൽറാം കുമാർ ഉപാധ്യായ തന്നെ പ്രതികരിച്ചത്.

ഗോവിന്ദച്ചാമിക്ക് പുറം സഹായം ഉണ്ടെന്ന ആരോപണം നേരത്തെയും ഉണ്ടായിരുന്നു. ഇയാൾക്ക് നിയമസഹായം നൽകാൻ വൻ തുക ചെലവഴിച്ചതായും കണ്ടെത്തിയിരുന്നു. കീഴ്ക്കോടതികൾ വധശിക്ഷ വിധിച്ച ഈയാൾ സുപ്രീം കോടതിയിൽ പോയാണ് ഇളവ് സമ്പാദിച്ചത്. കേരളം ഏറ്റവുമധികം ചർച്ച ചെയ്ത സൗമ്യ വധക്കേസ് പ്രതി ജയിൽ ചാടിയത് കേരളത്തിന് തന്നെ നാണക്കേടായി മാറിയിരിക്കയാണ്.