Headlines

‘എല്‍ദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല’; കോടതിയില്‍ മൊഴിമാറ്റി പരാതിക്കാരി

 

മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിലിന് എതിരായ ബലാത്സംഗ കേസില്‍ മൊഴിമാറ്റി പരാതിക്കാരി. എല്‍ദോസ് കുന്നപ്പിള്ളില്‍ പീഡിപ്പിച്ചിട്ടില്ലെന്നാണ് പുതിയ മൊഴി. നെയ്യാറ്റിന്‍കര കോടതിയിലെ വിചാരണക്കിടെയാണ് മൊഴി മാറ്റിയത്.

കേസിന്റെ വിചാരണ നെയ്യാറ്റിന്‍കര കോടതിയില്‍ നടന്നുവരികയാണ്. എംഎല്‍എയുടെ സുഹൃത്തുക്കളായ റെനീഷ, സിപ്പി നൂറുദ്ദീന്‍ എന്നിവര്‍ ഭീഷണിപ്പെടുത്തി എന്ന ആരോപണവും ഉന്നയിച്ചിരുന്നു. ഇതും ഉണ്ടായിട്ടില്ലെന്ന മൊഴിമാറ്റവും ഉണ്ടായിട്ടുണ്ട്.പരാതിക്കാരിയായ യുവതിയെ ഒന്നിലേറെ തവണ എല്‍ദോസ് കുന്നപ്പള്ളി ബലാല്‍ത്സംഗം ചെയ്തു എന്നായിരുന്നു നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. ആദ്യം അടിമലത്തുറയിലെ റിസോര്‍ട്ടില്‍ എത്തിച്ചതാണ് ബലാത്സംഗം ചെയ്തതെന്നും തൃക്കാക്കരയിലെ വീട്ടിലും, കുന്നത്ത്നാട്ടിലെ വീട്ടിലും ബലാത്സംഗം നടന്നുവെന്നും കുറ്റപത്രത്തിലുണ്ട്. കോവളത്ത് വെച്ച് യുവതിയെ തള്ളിയിട്ട് കൊല്ലാനും എംഎല്‍എ ശ്രമിച്ചെന്ന് തിരുവനന്തപുരം ജില്ലാ ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രത്തില്‍ പറയുന്നു.

 

അഞ്ചുവര്‍ഷമായി പരിചയമുള്ള യുവതിയെയാണ് എംഎല്‍എ ഉപദ്രവിച്ചതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. 2023 സെപ്തംബര്‍ മാസത്തിലാണ് എല്‍ദോസ് കുന്നപ്പള്ളിലിനെതിരെ തിരുവനന്തപുരം സ്വദേശിയായ യുവതി പരാതി നല്‍കിയത്. വീട്ടില്‍ മദ്യപിച്ചെത്തി തന്നെ ഉപദ്രവിച്ചു എന്നും കാറില്‍ ബലമായി കയറ്റിക്കൊണ്ടുപോയി ഉപദ്രവിച്ചെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് യുവതി പരാതി നല്‍കിയിരുന്നു.