ഏഷ്യാ കപ്പിന് വേദിയാവുക യുഎഇ, 8 ടീമുകള്‍ പങ്കെടുക്കും, സെപ്റ്റംബറിൽ നടക്കുമെന്ന് റിപ്പോർട്ടുകൾ

ഏഷ്യാകപ്പ് ക്രിക്കറ്റ് സെപ്റ്റംബറിൽ നടക്കുമെന്ന് റിപ്പോർട്ടുകൾ. യുഎഇയിൽ വച്ച് മത്സരം നടത്തും. ഇന്ത്യയായിരുന്നു വേദി ആവേണ്ടിയിരുന്നത്. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനുമായി കളിക്കാൻ ഇല്ലെന്നായിരുന്നു ബിസിസിഐ നിലപാട്. ഇന്ന് ചേർന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോഗത്തിൽ ഇന്ത്യ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി. ഇന്ത്യയുൾപ്പെടെ എട്ട് ടീമുകള്‍ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കും. സെപ്റ്റംബര്‍ അഞ്ച് മുതല്‍ 21 വരെയായിരിക്കും ടൂര്‍ണമെന്‍റ് നടക്കുക.

ഇന്ത്യക്ക് പുറമെ പാകിസ്താൻ, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, യുഎഇ, ഒമാന്‍ ഹോങ്കോംഗ് എന്നീ ടീമുകളായിരിക്കും ടൂര്‍ണമെന്‍റില്‍ പങ്കെടക്കുക. ദുബായ്, അബുദാബി എന്നിവിടങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുക. അടുത്തവര്‍ഷം ടി20 ലോകകപ്പ് നടക്കുന്നതിനാല്‍ ടി20 ഫോര്‍മാറ്റിലായിരിക്കും ഇത്തവണ ഏഷ്യാ കപ്പ് നടക്കുക.

കഴിഞ്ഞ തവണ ഏകദിന ലോകകപ്പ് കണക്കിലെടുത്ത് ഏകദിന ഫോര്‍മാറ്റിലായിരുന്നു ടൂര്‍ണമെന്‍റ്. ഏഷ്യാ കപ്പിലെ നിലവിലെ ജേതാക്കളാണ് ഇന്ത്യ. ശ്രീലങ്കയെ തോല്‍പ്പിച്ചാണ് ഇന്ത്യ കഴിഞ്ഞ തവണ കിരീടം നേടിയത്.സെപ്റ്റംബര്‍ അഞ്ചിന് തുടങ്ങുന്ന ടൂര്‍ണമെന്‍റില്‍ ഏഴിനാവും ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ പോരാട്ടമെന്നാണ് പ്രതീക്ഷിക്കുന്നത്.