ദുബായ് വിമാനത്താവളം പൂർവസ്ഥിതിയിലെത്തി; ഖത്തറും കുവൈറ്റും വ്യോമഗതാഗതം പുനഃസ്ഥാപിച്ചു

അമേരിക്കന്‍ താവളം ഇറാന്‍ ആക്രമിച്ചതിന് പിന്നാലെ അടച്ച ദുബായ് അന്താരാഷ്ട്ര വിമാനത്താവളം സാധാരണ പ്രവർത്തനത്തിലേക്ക് തിരിച്ചെത്തിയതായി അധികൃതർ അറിയിച്ചു. എന്നാൽ ചില വിമാനങ്ങൾ വൈകാനും ചിലത് റദ്ദാക്കാനും സാധ്യതയുള്ളതിനാൽ, യാത്രക്കാർ എയർലൈനുകൾ നൽകുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് നിർദേശമുണ്ട്.

ഇതിനിടെ, ഖത്തർ വ്യോമാതിർത്തിയും വീണ്ടും തുറക്കുകയും വിമാന സർവീസുകൾ പുനഃസ്ഥാപിച്ചതായും ഖത്തർ എയർവേയ്‌സ് അറിയിച്ചു. ഖത്തറിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ ആക്രമണം നടത്തിയത് വലിയ പ്രതിസന്ധിക്ക് കാരണമായിരുന്നു.

ഖത്തർ വിമാനയാത്രകൾ പുനരാരംഭിച്ചതിന് പിന്നാലെ കുവൈറ്റ് സിവിൽ ഏവിയേഷനും വ്യോമഗതാഗതം പുനഃസ്ഥാപിച്ചതായി അറിയിച്ചു. പ്രസക്തമായ ആഭ്യന്തര-അന്തർദേശീയ ഏജൻസികളുമായുള്ള ഏകോപനത്തിന്റെ അടിസ്ഥാനത്തിലാണ് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള സർവീസുകൾ സാധാരണ നിലയിലാക്കിയതെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ വ്യക്തമാക്കി.