ശബരിമല സ്വര്‍ണ മോഷണത്തില്‍ തൊണ്ടിമുതല്‍ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കി എസ്‌ഐടി. അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴും തൊണ്ടിമുതല്‍ കണ്ടെത്താത്തത് അന്വേഷണ സംഘത്തിന് വലിയ തിരിച്ചടിയാണ്. തൊണ്ടി മുതല്‍ കണ്ടത്താനായില്ലെങ്കില്‍ കേസിന് കോടതിയില്‍ തിരിച്ചടി നേരിടും എന്നാണ് വിലയിരുത്തല്‍. അതിനാല്‍ സ്മാര്‍ട്ട് ക്രിയേഷന്‍സുമായി ബന്ധമുള്ള ചെന്നൈയിലെ വ്യാപാരിയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് എസ്‌ഐടിയുടെ ഇപ്പോഴത്തെ തീരുമാനം. സ്മാര്‍ട്ട് ക്രിയേഷന്‍സിന് കേസില്‍ നിര്‍ണായക ബന്ധമുണ്ടെന്നും, വലിയ ദുരൂഹത സ്ഥാപനം കേന്ദ്രീകരിച്ചുണ്ട് എന്നുമാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. സ്വര്‍ണ്ണം ഗോവര്‍ദ്ധന് എത്തിച്ചു നല്‍കിയ കല്‍പ്പേഷിനെയും എസ്‌ഐടി ഉടന്‍ ചോദ്യം ചെയ്യും.
തൊണ്ടിമുതലെന്ന പേരില്‍ 109 ഗ്രാം സ്വര്‍ണം ചെന്നൈ സ്മാര്‍ട് ക്രീയേഷന്‍സില്‍ നിന്നും 475 ഗ്രാം ബെല്ലാരിയിലെ വ്യാപാരി ഗോവര്‍ധനില്‍ നിന്നും പിടിച്ചെടുത്തിരുന്നു. എന്നാല്‍, ഇവ ശബരിമലയില്‍ നിന്നെടുത്ത യഥാര്‍ത്ഥ സ്വര്‍ണമല്ല. തട്ടിയെടുത്തതായി കരുതുന്നതിന് തുല്യ അളവിലുള്ള സ്വര്‍ണ്ണം പ്രതികള്‍ തന്നെ എസ്ഐടിക്ക്് കൈമാറിയതാണ്.സ്വര്‍ണപ്പാളികളില്‍ നിന്നും എത്ര സ്വര്‍ണം നഷ്ടമായെന്നതിലും വ്യക്തയില്ല. രണ്ട് കിലോയോളം സ്വര്‍ണം നഷ്ടമായെന്നായിരുന്നു ആദ്യ നിഗമനം.അങ്ങനെയെങ്കില്‍ പങ്കജ് ഭണ്ഡാരിയും ഗോവര്‍ധനും എടുത്തതായി പറയുന്ന 584 ഗ്രാമിനപ്പുറം ബാക്കി ഒന്നര കിലോ എവിടെയെന്ന് ഇത് വരെയും കണ്ടെത്താനായിട്ടില്ല.
അന്വേഷണ കാലാവധി തീരാന്‍ മൂന്നാഴ്ച മാത്രം ബാക്കിനില്‍ക്കെയാണ് നിര്‍ണായക ചോദ്യത്തിന് ഉത്തരമില്ലാതെ എസ്.ഐ.ടി കറങ്ങുന്നത്.അതിനിടെ ഇതുവരെയുള്ള കണ്ടെത്തലുകളെ ചോദ്യം ചെയ്യുന്ന അവകാശവാദവുമായി ഗോവര്‍ധന്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി.തനിക്ക് ലഭിച്ച 475 ഗ്രാം സ്വര്‍ണത്തിന്റെ വിലയായി 14.97 ലക്ഷം രൂപ 2019ല്‍ തന്നെ തിരിച്ചടച്ചെന്നാണ് രേഖകള്‍ സഹിതം അവകാശപ്പെടുന്നത്.9.99 ലക്ഷം രൂപ ശബരിമല എക്സിക്യുട്ടീവ് ഓഫീസറുടെ പേരിലുള്ള അഞ്ച് ഡി.ഡികളായി ദേവസ്വത്തിന് നല്‍കി.3.13 ലക്ഷം രൂപയ്ക്ക് മാളികപ്പുറത്തേക്ക് മാലവാങ്ങി.ബാക്കി തുക ഉണ്ണിക്കൃഷ്ണന്‍പോറ്റിക്ക് നല്‍കി.ശബരിമലയിലെ സ്വര്‍ണത്തിന് പകരം പണം അടയ്ക്കാന്‍ പോറ്റി നിര്‍ദേശിച്ചതനുസരിച്ചായിരുന്നു നടപടിയെന്നും അതിനാല്‍ താന്‍ സ്വര്‍ണം മോഷ്ടിച്ചതല്ലെന്നുമാണ് അവകാശപ്പെടുന്നത്.ഇക്കാര്യങ്ങളിലൊക്കെ ദേവസ്വം ബോര്‍ഡും എസ്ഐടിയും മറുപടി പറയേണ്ടി വരും.








