Headlines

ശബരിമല സ്വർണക്കൊള്ള; പോറ്റിയെയും മുരാരി ബാബുവിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും

ശബരിമല സ്വർണക്കൊള്ളയിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും തിരുവനന്തപുരം ഈഞ്ചക്കലിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും. എ ഡി ജി പി എച്ച് വെങ്കിടേഷിന്റെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യുക. മുരാരി ബാബുവിനെ ഇന്ന് തന്നെ റാന്നി കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

സ്വർണ്ണക്കൊള്ളയിലെ അന്വേഷണം ഉണ്ണികൃഷ്ണൻ പോറ്റിയിലുംസ്വർണപ്പാളിയിലും മാത്രം ഒതുക്കരുതെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ ഇടക്കാല
റിപ്പോർട്ടിനു ശേഷമുള്ള ഹൈക്കോടതി നിർദേശം. തുടർന്നാണ് ഉദ്യോഗസ്ഥ ഗൂഢാലോചനയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതും മുരാരി ബാബുവിന്റെ അറസ്റ്റും. ഇന്നലെ രാത്രി പത്തു മണിയോടെ പെരുന്നയിലെ വീട്ടിൽ നിന്നാണ് മുരാരി ബാബുവിനെ കസ്റ്റഡിയിൽ എടുത്തത്. അർധരാത്രിയോടെ തിരുവനന്തപുരം ഈഞ്ചക്കലുള്ള ക്രൈം ബ്രാഞ്ച് ഓഫിസിലെത്തിച്ചു ചോദ്യം ചെയ്തു.രാവിലെ ഒൻപത് മണിയോടെ അറസ്റ്റ് രേഖപ്പെടുത്തി.

സ്വർണക്കൊള്ളയ്ക്ക് വഴിയൊരുക്കിയെന്ന് അന്വേഷണ സംഘം വിലയിരുത്തുന്ന മുരാരി ബാബു രണ്ടു കേസുകളിലും രണ്ടാം പ്രതിയാണ്. 1998ൽ ചെമ്പ് പാളികളിൽ സ്വർണം പൊതിഞ്ഞെന്നു ധാരണ ഉണ്ടായിട്ടും 2019 ൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ ചെമ്പ് പാളിയെന്ന് മുരാരി ബാബു രേഖ ഉണ്ടാക്കിയതായി
അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷനിലേക്ക് ഉണ്ണികൃഷ്ണൻ പോറ്റി വഴി ദേവസ്വം പ്രോട്ടോക്കോൾ ലംഘിച്ചുകൊണ്ട് സ്വർണപ്പാളികൾ എത്തിച്ചു.

2024 ലും സ്മാർട്ട് ക്രിയേഷൻസിലേക്ക് സ്വർണപ്പാളികൾ എത്തിക്കാൻ മുരാരി ബാബു മുൻകൈ എടുത്തെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. മുരാരി ബാബുവിൽ മാത്രം അന്വേഷണം ഒതുങ്ങില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി.