സ്വന്തം നോമിനികളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയാറാകാതെ മുതിര്‍ന്ന നേതാക്കള്‍; യൂത്ത് കോണ്‍ഗ്രസ് പുതിയ സംസ്ഥാന അധ്യക്ഷനെച്ചൊല്ലി തര്‍ക്കം രൂക്ഷം

ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിച്ചു എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച പശ്ചാത്തലത്തില്‍ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ തിരക്കിട്ട നീക്കങ്ങള്‍. പുതിയ സംസ്ഥാന അധ്യക്ഷനെ ചൊല്ലി യൂത്ത് കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കം രൂക്ഷമെന്നാണ് റിപ്പോര്‍ട്ടുകള്‍. തങ്ങളുടെ നോമിനുകളുടെ കാര്യത്തില്‍ പ്രധാന നേതാക്കള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തത് പ്രതിസന്ധിയുടെ ആഴം വര്‍ദ്ധിപ്പിക്കുന്നു.

അതിനിടയില്‍ യൂത്ത് കോണ്‍ഗ്രസിലെ ഒരു വിഭാഗം വച്ച് അബിന്‍ വര്‍ക്കിയെ ലക്ഷ്യം വെച്ച് ആരോപണങ്ങളും സജീവമാക്കുകയാണ്. രാഹുല്‍ മാങ്കൂട്ടത്തിലിനെ അബിന്‍ വര്‍ക്കി പിന്നില്‍ നിന്ന് കുത്തിയത് അബിന്‍ വര്‍ക്കി എന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. എന്നാല്‍ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സജീവമായി അബിന്‍ വര്‍ക്കിയെ പരിഗണിക്കുന്നതിനുള്ള വൈരാഗ്യമാണ് ഇതിന് പിന്നിലെന്നും ആക്ഷേപമുണ്ട്. സംസ്ഥാന കമ്മിറ്റി ഗ്രൂപ്പില്‍ ഉള്‍പ്പെടെ അബിന്‍ വര്‍ക്കിക്ക് എതിരായ പോസ്റ്റുകള്‍ക്ക് പിന്നില്‍ രാഹുല്‍ അനുകൂലികള്‍ ആണ്. ബിനു ചുള്ളിയിലിനെ സംസ്ഥാന അധ്യക്ഷനാക്കാനുള്ള കെ.സി വേണുഗോപാലിന്റെ നീക്കത്തിനും എതിര്‍പ്പുണ്ട്.

സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ഭാരവാഹികളായവരുടെ തലപ്പത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ബിനു ചുള്ളിയിനെ നിയമിക്കാനുള്ള തീരുമാനം അംഗീകരിക്കില്ലെന്ന് ഒരു വിഭാഗം പറയുന്നു. കെ.എം അഭിജിത്തിനെ നിയമിക്കാനുള്ള തീരുമാനത്തിനെയും ഇതേ യുക്തി ഉപയോഗിച്ചാണ് പ്രതിരോധിക്കുന്നത്. അതിനിടെ അരിതാ ബാബുവിനെ സംസ്ഥാന അധ്യക്ഷയാക്കി ഇപ്പോഴുള്ള നാണക്കേട് പരിഹരിക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസിലെ വനിതകളുടെ അഭിപ്രായം.