Headlines

ഗര്‍ഭിണിയായ 19കാരിയെ പിതാവും ബന്ധുക്കളും ചേര്‍ന്ന് വെട്ടിയും അടിച്ചും കൊന്നു; കര്‍ണാടകയില്‍ വീണ്ടും ദുരഭിമാനക്കൊല

കര്‍ണാടക ഹുബ്ബള്ളിയില്‍ ദുരഭിമാനക്കൊല. ഗര്‍ഭിണിയായ പത്തൊന്‍പതുകാരിയെ പിതാവും ബന്ധുക്കളും ചേര്‍ന്ന് വെട്ടിയും അടിച്ചും കൊലപ്പെടുത്തി. തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും പരുക്കേറ്റു. കേസില്‍ പെണ്‍കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിലായി.

ഇന്നലെ രാത്രി, ഹുബ്ബള്ളിയിലെ ഇനാംവീരപ്പൂര്‍ ഗ്രാമത്തിലാണ് ദാരുണകൊലപാതകം. പ്രദേശവാസി വിവേകാനന്ദന്റെ ഭാര്യ മന്യത പാട്ടീല്‍ ആണ് കൊല്ലപ്പെട്ടത്. കേസില്‍ മാന്യതയുടെ പിതാവ് പ്രകാശ് ഗൌഡ പാട്ടീല്‍, ബന്ധുക്കളായ അരുണ്‍, വീരണ്ണ എന്നിവരെ ഹുബ്ബള്ളി പൊലിസ് അറസ്റ്റു ചെയ്തു. പ്രണയത്തിലായിരുന്ന മാന്യതയും വിവേകാനന്ദനും വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ജൂണ്‍ 19ന് രജിസ്റ്റര്‍ മാര്യേജ് ചെയ്തു.

ഇതിന് ശേഷം ഹാവേരിയിലേയ്ക്ക് താമസം മാറ്റി. ഇരുവീട്ടുകാരെയും വിളിച്ച് പൊലീസ് ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് ഗര്‍ഭണിയായ മാന്യതയെയും കൊണ്ട് വിവേകാനന്ദന്‍ തിരികെ ഹുബ്ബള്ളിയിലെത്തിയത്. ഇവിടേക്കാണ് ഇന്നലെ രാത്രി മാന്യതയുടെ പിതാന് പ്രകാശും ബന്ധുക്കളും ആയുധങ്ങളുമായി എത്തിയത്. കമ്പിപ്പാരകൊണ്ട് അടിച്ചും പിക്കാസുകൊണ്ടി കുത്തിയുമാണ് കൊലപാതകം നടത്തിയത്. തടയാനെത്തിയ വിവേകാനന്ദനെയും ബന്ധുക്കളെയും ആക്രമിച്ചു. പരുക്കേറ്റ മൂന്നുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കേസില്‍ അന്വേഷണം തുടരുകയാണെന്ന് ഹുബ്ബള്ളി പൊലീസ് അറിയിച്ചു.