ആഗോള അയ്യപ്പ സംഗമത്തിൽ ദുരൂഹത ഒരുപാടുണ്ടെന്നും, അതുകൊണ്ടാണ് അയ്യപ്പഭക്തർ ബഹിഷ്കരിച്ചതെന്നും മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ പറഞ്ഞു. ഇരുമുടി കെട്ടുമായി പോയ ഒരാൾക്കും സംഘമത്തിൽ പ്രവേശിക്കാനായിട്ടില്ലെന്നും കുമ്മനം വ്യക്തമാക്കി. പന്തളത്തെ സമ്മേളനം വിശ്വാസികളുടെ സമ്മേളനമാണ്. വിശ്വാസം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല മതേതര കേന്ദ്രം ആണെന്ന് ചിത്രീകരിക്കാൻ ശ്രമിക്കുന്നു. എന്നാൽ ശബരിമല ഹിന്ദു ക്ഷേത്രമാണെന്നും അദ്ദേഹം പറഞ്ഞു. ആഗോള അയ്യപ്പ സംഗമം ശബരിമലയെ തുരങ്കംവയ്ക്കാനുള്ള നീക്കമാണെന്നും കുമ്മനം അഭിപ്രായപ്പെട്ടു.
ശബരിമലയിൽ ഒരു സീസണിൽ ലഭിക്കുന്ന റവന്യൂ വരുമാനം 3000 കോടി രൂപയാണെന്നും, ശബരിമലയ്ക്ക് സർക്കാർ പണം നൽകേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 9 വർഷത്തിനിടെ നൽകിയ സഹായം മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് കുമ്മനം കൂട്ടിച്ചേർത്തു.
അതേസമയം ഹൈന്ദവ സംഘടനകൾ നടത്തുന്ന ശബരിമല സംരക്ഷണ സംഗമം ഇന്ന് പന്തളത്ത്. ഉച്ചവരെ ശബരിമല വിശ്വാസം വികസനം സുരക്ഷാ വിഷയത്തിൽ സെമിനാർ നടക്കും. വൈകിട്ടോടെ നടക്കുന്ന ഭക്തജന സംഗമം തമിഴ്നാട് മുൻ ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ ഉദ്ഘാടനം ചെയ്യും. ശബരിമല കർമ്മസമിതിയാണ് പരിപാടിക്ക് പ്രധാനമായും നേതൃത്വം വഹിക്കുന്നത്. ബിജെപി എംപി തേജസ്വി സൂര്യ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ളവരും സംഗമത്തിൽ പങ്കെടുക്കും. വിവിധ ഹൈന്ദവ സംഘടനകളും ശബരിമലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനകളും പരിപാടികളുടെ ഭാഗമാകും. ബദൽ സംഗമത്തിലും പന്തളം രാജകുടുംബം നേരിട്ട് പങ്കെടുക്കില്ല.