അടിവസ്ത്രത്തിൽ സിം കാർഡും പഴയ ചോദ്യപേപ്പറും; നീറ്റ് പരീക്ഷാർഥി കസ്റ്റഡിയിൽ

 

ലക്നൗ ∙ നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർഥിയുടെ അടിവസ്ത്രത്തിൽ സിം കാർഡും പഴയ ചോദ്യപ്പേപ്പറും. ‌വാരണാസിയിലെ മൈദാഗിൻ മേഖലയിലുള്ള ഹരിശ്ചന്ദ്ര പോസ്റ്റ് ഗ്രാജുവേറ്റ് കോളജ് പരീക്ഷാ കേന്ദ്രത്തിലാണ് സംഭവം. പരീക്ഷ തുടങ്ങുന്നതിനു തൊട്ടുമുമ്പ് നടത്തിയ കർശനമായ പരിശോധനയിലാണ് യുവാവ് പിടിയിലായതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

 

പരീക്ഷാ കേന്ദ്രത്തിൽ പ്രവേശിക്കുന്നതിനു മുന്നോടിയായുള്ള പ്രാഥമിക ശരീര പരിശോധനയ്ക്കിടെ സുരക്ഷാ ജീവനക്കാർക്ക് യുവാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നി. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ സിം കാർഡും, നീറ്റ് പരീക്ഷയുടെ പഴയ ചോദ്യപ്പേപ്പറും, ഒട്ടിക്കാൻ ഉപയോഗിക്കുന്ന പശയും കണ്ടെടുത്തത്. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ ഇയാളെ കസ്റ്റഡിയിലെടുത്ത് പൊലീസിനു കൈമാറി. പൊലീസ് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിൽ യുവാവ് ബല്ലിയ സ്വദേശിയായ പ്രിൻസ് ദുബെ ആണെന്ന് തിരിച്ചറിഞ്ഞു. മധ്യപ്രദേശിലെ ജബൽപൂരിൽ താമസിച്ച് നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നുവെന്നും പരീക്ഷ എഴുതാൻ മാത്രമാണ് വാരണാസിയിൽ എത്തിയതെന്നും ഇയാൾ പൊലീസിനോട് സമ്മതിച്ചു. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്തതായും കൂടുതൽ അന്വേഷണങ്ങളും നിയമനടപടികളും പുരോഗമിക്കുകയാണെന്നും വാരണാസി പൊലീസ് അറിയിച്ചു.