ഒപ്പം താമസിച്ച യുവതിയോട് യുവമോര്‍ച്ച നേതാവിന്റെ ക്രൂരത; ചാര്‍ജര്‍ കേബിള്‍ പൊട്ടുന്നതുവരെ അടിച്ചു; ശരീരം മുഴുവന്‍ ചുവന്ന പാടുകള്‍

കൊച്ചി മരടില്‍ യുവതിയെ ക്രൂരമായി മര്‍ദിച്ച യുവമോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി ഗോപു പരമശിവന്‍ കസ്റ്റഡിയില്‍. മൊബൈലിന്റെ ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ചായിരുന്നു മര്‍ദനം. യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. യുവതിയുടെ മുതുകിലും തുടയിലും അടിയേറ്റ പാടുകളുണ്ട്.

മര്‍ദനമേറ്റ യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് ഗോപു തന്നെ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. എന്നാല്‍ പിന്നീട് സ്റ്റേഷനിലെത്തിയ യുവതി ഗോപുവില്‍ നിന്ന് തനിക്ക് നേരിട്ട കൊടിയ മര്‍ദനത്തിന്റെ വിവരങ്ങള്‍ പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. ഇതോടെ ഗോപുവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
യുവതിയെ ഉടന്‍ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി മജിസ്‌ട്രേറ്റിന് മുന്നിലെത്തിക്കും.
യുവതിയും ഗോപുവും ഒരുമിച്ച് താമസിച്ച് വന്നിരുന്നവരാണ്. ക്രൂരമര്‍ദനത്തിന്റെ പ്രകോപനം എന്തായിരുന്നുവെന്ന് പൊലീസ് ചോദിച്ചുവരികയാണ്. തന്നെ തുടര്‍ച്ചയായി നിരവധി ദിവസങ്ങള്‍ ഇയാള്‍ ഉപദ്രവിച്ചിട്ടുണ്ടെന്നും കേബിള്‍ പൊട്ടിയപ്പോഴാണ് മര്‍ദനം നിര്‍ത്തിയതെന്നും യുവതി പൊലീസിനോട് പറഞ്ഞു.