എൻഡിഎ സർക്കാർ വന്നതിന് ശേഷമാണ് ബിഹാറിൽ വികസനങ്ങൾ എത്തിയത്, മുൻ സർക്കാരുകൾ ഒന്നും ചെയ്തിരുന്നില്ല; നിതീഷ് കുമാർ

ബീഹാറിൻ്റെ വികസനത്തിനായി സർക്കാർ നിരവധി കാര്യങ്ങൾ ചെയ്തുവെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ. കുട്ടികൾക്കായി വിദ്യാലയങ്ങൾ നിർമ്മിച്ചു. വനിതകൾക്കായി പ്രത്യേകം പദ്ധതികൾ കൊണ്ടുവന്നു. മുസാഫിർപൂരിൽ ബൈപ്പാസ് , റോഡ് എന്നിവ നിർമ്മിച്ചു. മീനാപൂരിൽ വെൽനെസ് സെൻ്ററുകൾ കൊണ്ടുവന്നു. എൻഡിഎ സർക്കാർ വന്നതിന് ശേഷമാണ് ബിഹാറിൽ വികസനങ്ങൾ എത്തിയത്. മുൻ സർക്കാരുകൾ ഒന്നും ചെയ്തിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനത്തെ ചൊല്ലി എന്‍ഡിഎയില്‍ വിള്ളല്‍ ഇല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് സഖ്യം മത്സരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.’നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാകുമോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് ഞാനല്ല. നിലവില്‍, ഞങ്ങള്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് മത്സരിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം, സഖ്യകക്ഷികള്‍ എല്ലാം ഒരുമിച്ച് ഇരുന്ന് തങ്ങളുടെ നേതാവിനെ തീരുമാനിക്കും.’- അമിത് ഷാ പറഞ്ഞു.

2020-ലെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഉണ്ടായ ഒരു കാര്യവും അമിത് ഷാ വെളിപ്പെടുത്തി ‘ബിഹാറിന് ഒരു ബി.ജെ.പി. മുഖ്യമന്ത്രി ഉണ്ടാകണമെന്ന് നിതീഷ് കുമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിരുന്നു. കാരണം, ബി.ജെ.പിക്ക് അദ്ദേഹത്തിന്റെ പാര്‍ട്ടിയേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഞങ്ങള്‍ എപ്പോഴും സഖ്യത്തെ ബഹുമാനിച്ചു, അദ്ദേഹത്തിനുണ്ടായിരുന്ന ബഹുമാനവും സീനിയോരിറ്റിയും കണക്കിലെടുത്താണ് നിതീഷിനെ മുഖ്യമന്ത്രിയാക്കിയത്,’ അമിത് ഷാ പറഞ്ഞു.