സംസ്ഥാന സർക്കാറിന്റെ ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ഹൈന്ദവ സംഘടനകള്‍ നടത്തുന്ന ശബരിമല സംരക്ഷണ സംഗമം നാളെ പന്തളത്ത്. ഉച്ചവരെ ശബരിമല വിശ്വാസം വികസനം സുരക്ഷാ എന്ന വിഷയത്തിൽ സെമിനാർ നടക്കും. ഉച്ചയ്ക്കു ശേഷമാണ് ഭക്തജന സംഗമം നടക്കുക. തമിഴ്നാട് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമല പരിപാടി ഉദ്ഘാടനം ചെയ്യും.
വിവിധ ഹൈന്ദവ സംഘടനകളും ശബരിമലയുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന സംഘടനകളും പരിപാടികളുടെ ഭാഗമാകും. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ആഗോള സംഗമം പൊളിഞ്ഞു എന്നാണ് പ്രതിപക്ഷ സംഘടനകൾ പറയുന്നത്. എന്നാൽ പരിപാടി വൻ വിജയമാണെന്നും പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ പങ്കെടുത്തുവെന്നും സർക്കാർ വിശദീകരിക്കുന്നു. ആഗോള അയ്യപ്പ സംഗമം അവസാനിച്ചെങ്കിലും രാഷ്ട്രീയ വിവാദങ്ങൾ തുടരുമെന്ന് ഉറപ്പ്. പരിപാടിയുടെ വരവ് ചിലവ് കണക്കുകൾ ഉൾപ്പെടെ വരുംദിവസങ്ങളിൽ സർക്കാർ പുറത്തുവിടും.
അതേസമയം ആഗോള അയ്യപ്പ സംഗമമതിൽ ഇന്നലെ മൂന്ന് സെഷനുകളിലായി ചർച്ചകൾ നടന്നു.ഉദ്ഘാടന വേദിയിൽ ഭഗവത് ഗീതയും ഉപനിഷത്തും ഉദ്ധരിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചത്. അയ്യപ്പസംഗമം തടയാൻ ശ്രമിച്ചവർ നിക്ഷിപ്ത താൽപര്യക്കാരാണ്. ക്ഷേത്ര ഭരണം വിശ്വാസികൾക്ക് വിട്ടുകൊടുക്കണം എന്ന വാദം ഉന്നയിച്ചവർക്ക് കണക്കുകൾ നിരത്തി ആയിരുന്നു മറുപടി. ശബരി റയിലും റോപ് വേയും വിമാനത്താവളവും യാഥാർഥ്യമാക്കും എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
സംഗമത്തിൽ പ്രതീക്ഷിച്ച പ്രതിനിധികൾ എത്തിയില്ല. രജിസ്റ്റർ ചെയ്തതിൽ 623 പേർ മാത്രമാണ് വേദിയിൽ എത്തിയത്.ഓൺലൈൻ വഴി 4,245പേരാണ് രജിസ്റ്റർ ചെയ്തത്.ദേവസ്വം ബോർഡ് നേരിട്ട് ക്ഷണിച്ച അഞ്ഞൂറിലധികം പ്രതിനിധികളും പരിപാടിയുടെ ഭാഗമായി.രണ്ടായിരത്തോളം പേർ പങ്കെടുത്തു എന്നാണ് ദേവസ്വം ബോർഡിൻറെ വിശദീകരണം.