മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. പാവപ്പെട്ടവന്റെ പടത്തലവനായിരുന്നു സഖാവ് വിഎസെന്ന് എകെ ആന്റണി പറഞ്ഞു. ജീവിതം മുഴുവൻ പാവങ്ങളെ സംരക്ഷിക്കാൻ നീക്കിവെച്ച പോരാളിയാണ് വി എസ് അച്യുതാനന്ദനെന്ന് എകെ ആന്റണി പറഞ്ഞു.
കേരളത്തിലുടനീളമുള്ള എല്ലാ സമരമുഖങ്ങളിലും ചൂഷിതർക്ക് വേണ്ടി കഷ്ടപ്പെടുന്നവർക്ക് വേണ്ടി തൊഴിലാളികൾക്ക് വേണ്ടിയുള്ള സമരമുഖങ്ങളിലും അദേഹം ഓടി എത്തിയിട്ടുണ്ടെന്ന് എകഎ ആന്റണി പറഞ്ഞു. ഉച്ച കഴിഞ്ഞ് 3.20നാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ആണ് മരണം.
തിരുവനന്തപുരത്ത് ഇന്ന് രാത്രി മുതൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. ശേഷം നാളെ രാവിലെ 9 മണി മുതൽ തിരുവനന്തപുരം ദർബാർ ഹാളിൽ പൊതുദർശനം ഉണ്ടാകും. ഉച്ചയ്ക്ക് ശേഷം നാഷണൽ ഹൈവേ വഴി ആലപ്പുഴയിലേക്ക് തിരിക്കും. രാത്രിയോടെ ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ എത്തിക്കും. ബുധനാഴ്ച രാവിലെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം ഉണ്ടാകും. ബുധനാഴ്ച ഉച്ചയോടെ ആലപ്പുഴ വലിയ ചുടുകാടിൽ വി എസിന്റെ മൃതദേഹം സംസ്കരിക്കും.