Headlines

മരുന്നടി’യില്‍ ഇന്ത്യ മുന്‍നിരയില്‍; പിടിക്കപ്പെട്ട താരങ്ങളുടെ എണ്ണത്തില്‍ ഇന്ത്യ ഒന്നാമത്

കായികമേഖലയില്‍ നിരോധിക്കപ്പെട്ട ഉത്തേജക മരുന്നുകള്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ ലോക രാജ്യങ്ങളെ പിന്നിലാക്കി ഇന്ത്യ മുന്‍നിരയില്‍ സ്ഥാനം നേടി. വേള്‍ഡ് അത്‌ലറ്റിക്‌സ് ഇന്റഗ്രിറ്റി യൂണിറ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം കായികതാരങ്ങളുടെ നിരോധിത ഉത്തേജക ഔഷധ ഉപയോഗത്തില്‍ ഇന്ത്യ ഏറ്റവും അപകടകരമായ നിലയിലാണ്. 2022-25 കാലയളവില്‍ ഉത്തേജക ഔഷധ നിയമലംഘനങ്ങളില്‍ ഇന്ത്യ ആദ്യ രണ്ടു സ്ഥാനങ്ങളിലായിരുന്നു. എന്നാല്‍ മരുന്നടിച്ചതിന് ശേഷം വിലക്ക് ലഭിച്ച താരങ്ങളുടെ എണ്ണത്തില്‍ ഇന്ത്യ ആഫ്രിക്കന്‍ രാജ്യമായ കെനിയയെ പിന്നിലാക്കി ഒന്നാമതെത്തിയിട്ടുണ്ട്. 148 ഇന്ത്യന്‍താരങ്ങളാണ് നിലവില്‍ വിലക്കിലുള്ളത്. ഉത്തേജക ഉപയോഗ അപായ സൂചികയില്‍ നിന്ന് ഇന്ത്യയെ കാറ്റഗറി ബി.യില്‍ നിന്നും കാറ്റഗറി എ.യിലേ ക്ക് മാറ്റി. നിയമലംഘനത്തില്‍ മുന്നിലുള്ള റഷ്യ, ബലറുസ്, എത്യോപ്യ, കെനിയ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യക്കൊപ്പം എ കാറ്റഗറിയിലുള്ളത്. അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യക്കും (എഎഫ്‌ഐ) ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിക്കും (നാഡ) ഉത്തരവാദിത്തമുള്ള വിവരങ്ങള്‍ കൂടിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.