Headlines

‘തൃശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനം; ചികിത്സാസഹായത്തിന് സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കണം’: മുഖ്യമന്ത്രി

തൃശൂരിലെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; ചികിത്സാസഹായത്തിന് സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശ്ശൂരിലെ വെടിക്കെട്ട് പുരയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു.. മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയുമായി സംസാരിച്ചു.

പൊള്ളലേറ്റവർക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ ആവശ്യമെങ്കിൽ സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രികളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉപയോഗപ്പെടുത്തും. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നു. ഇത് മോണിറ്റർ ചെയ്യാൻ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. പോലീസ്, ഫയർ ആൻഡ് റെസ്ക്യൂ , ആരോഗ്യവകുപ്പുകളുടെ എല്ലാ സംവിധാനങ്ങളെയും റവന്യു, ദുരന്തനിവാരണ വകുപ്പുകളെയും ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. മരണമടഞ്ഞവരുടെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.

അതേസമയം തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ ഉഗ്ര സ്ഫോടനത്തിൽ മരണം 6 ആയി. 5 പേരുടെ നില അതീവഗുരുതരമാണ്. നാൽപ്പതോളം തൊഴിലാളികൾക്ക് പരുക്കേറ്റതായാണ് ലഭ്യമാകുന്ന പ്രാഥമിക വിവരം. തൃശൂർ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ പുരയിലാണ് അപകടം ഉണ്ടായത്. ശരീരഭാഗങ്ങൾ ചിതറിത്തെറിച്ച നിലയിലാണ് കാണപ്പെട്ടത്.

പലരും ചിതറി തെറിച്ചു പോയെന്നാണ് സംശയം. ശരീര ഭാഗങ്ങൾ പാടത്തു നിന്നും കണ്ടെടുത്തു. ആശുപത്രിയിൽ ഇതുവരെ 13 പേരെയാണ് എത്തിച്ചത്. പൊലീസ് ഉദ്യോഗസ്ഥരും ആംബുലൻസും സംഭവ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. പൊട്ടിത്തെറി തുടരുന്നു. രക്ഷാപ്രവർത്തനം ദുഷ്‌കരമെന്ന് നാട്ടുകാർ പറഞ്ഞു. 3 പേർ എത്തിക്കുന്നതിന് മുന്നേ മരണമടഞ്ഞുവെന്ന് തൃശൂർ മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞു.

മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായത്. വൈകിട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. പ്രദേശത്ത് ഇപ്പോഴും സ്ഫോടനം നടക്കുകയാണ്. അഞ്ച് താത്ക്കാലിക പുരകളിലായാണ് പടക്ക നിർമാണം നടന്നത്. അഞ്ചിടത്തും തീ പടർന്നു. തിരുവമ്പാടിയുടെ വെടിക്കെട്ട് സാമഗ്രികൾ തയാറാക്കുന്ന വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്. വലിയ സ്ഫോടന ശബ്ദം കിലോമീറ്ററുകൾക്കിപ്പുറവും കേട്ടതായാണ് വിവരം.

സ്ഫോടന വസ്തുക്കൾ നിർവീര്യമാക്കാത്തതിനാലും പ്രദേശത്ത് പുക നിറഞ്ഞതിനാലും രക്ഷാപ്രവർത്തനത്തിന് നേരിയ തടസ്സം നേരിടുന്നുണ്ട്. തീ ഇനിയും നിയന്ത്രണ വിധേയമായിട്ടില്ല. പൊലീസ് ഉദ്യോഗസ്ഥരും ആംബുലൻസും സംഭവ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. തൃശ്ശൂർ മെഡിക്കൽ കോളേജിനോടും ജില്ലയിലെ മറ്റ് സ്വകാര്യ ആശുപത്രികളോടും സജ്ജമായിരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.