ഡൽഹി ചെങ്കോട്ടയിൽ പൊട്ടിത്തെറിച്ചത് ഹരിയാന രജിസ്ട്രേഷനുള്ള കാർ. നദീം ഖാൻ എന്നയാളുടെ പേരിലാണ് വാഹനം എന്നാണ് സൂചന. വാഹന ഉടമയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. കാറിന്റെ ആദ്യ ഉടമയെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. സൽമാൻ എന്ന ആളെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ ചോദ്യം ചെയ്യുന്നതായണ് വിവരം. HR 26 എന്നെഴുതിയ വാഹനമാണ് പൊട്ടിത്തെറിച്ചത്.
പൊട്ടിത്തെറിച്ചത് ഐ20 കാറെന്ന് ഡൽഹി പൊലീസ് സ്ഥിരീകരിച്ചിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്നത് മൂന്ന് പേർ എന്നാണ് വിവരം. സ്ഫോടനം സംഭവിച്ചത് വാഹനത്തിന്റെ പുറകിൽ നിന്ന് എന്നും സൂചന. ഓൾഡ് ഡൽഹി മുതൽ ഉള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. സ്ഫോടനത്തിൽ നിരവധി വാഹനങ്ങൾ കത്തി നശിച്ചു. സിഎൻജി സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ സ്ഫോടനത്തിന്റെ ആഘാതം നിരീക്ഷിച്ച ഉന്നത ഉദ്യോഗസ്ഥർ അട്ടിമറി സാധ്യതയും തള്ളുന്നില്ല. സ്ഫോടനം സാധാരണ നിലയിലുള്ള സ്ഫോടനം അല്ലെന്ന് ഡൽഹി പൊലീസ് വൃത്തങ്ങൾ പറയുന്നു.
എൻഐഎ, എൻഎസ്ജി സംഘം സ്ഫോടന സ്ഥലത്ത് എത്തി. പരിശോധന പുരോഗമിക്കുകയാണ്. സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരവിട്ടു. സ്ഫോടനത്തിൽ 13 പേർ മരിച്ചതായാണ് സ്ഥിരീകരണം. 26 പേർക്ക് പരുക്കേൽക്കുകയും അതിൽ മൂന്നുപേരുടെ നില ഗുരുതരമാണെന്നുമാണ് വിവരം. മരിച്ചവരുടെ മൃതദേഹങ്ങൾ എൽഎൻജെപി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.







