ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തെ തുടർന്ന് രാജ്യത്തുടനീളം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇന്ന് വൈകിട്ട് 6:55നും 6:56 നും ഇടയിലായിരുന്നു ഡൽഹിയിൽ സ്ഫോടനം നടന്നത്. നിർത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിക്കുകയായിരുന്നു. ലാൽ കില മെട്രോ സ്റ്റേഷൻ ഗേറ്റ് ഒന്നിന് സമീപമാണ് സ്ഫോടനം നടന്നത്. എട്ട് വാഹനങ്ങൾ സ്ഫോടനത്തിൽ കത്തി നശിച്ചു.
7:29 ഓടെ തീ നിയന്ത്രണവിധേയമാക്കി. പരിക്കേറ്റവരെ എൽഎൻജെപി ആശുപത്രിയിലേക്ക് മാറ്റി. സ്‌ഫോടനത്തിന് കാരണം സിഎൻജി സിലിണ്ടറാണെന്ന് പോലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. എൻഐഎ, എൻഎസ്‌ജി ടീമുകൾ സ്ഥലത്തെത്തി. സ്‌ഫോടനത്തിന്റെ കൃത്യമായ നിമിഷം മുതൽ ദൃക്‌സാക്ഷികൾ വിവരങ്ങൾ ശേഖരിച്ചു
പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു. സ്ഥലത്ത് പൊലീസിനെ വിന്യസിച്ചു. പൊട്ടിത്തെറിച്ച കാറിൽ നിന്ന് നിർത്തിയിട്ടിരുന്ന മറ്റ് വാഹനങ്ങളിലേക്ക് തീ പടരുകയായിരുന്നു. സംഭവത്തിൽ ഡൽഹി പൊലീസ് പ്രതികരിച്ചിട്ടില്ല. എല്ലാ പൊലീസ് സ്റ്റേഷനിലും ജാഗ്രതാ നിർദേശം നൽകി. ഡൽഹി മെട്രോയുടെ പ്രവർത്തനങ്ങൾ നിലവിൽ സാധാരണ നിലയിലാണെന്ന് അധികൃതർ അറിയിച്ചു.







