മാധ്യമപ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് താലിബാന്‍; ജര്‍മന്‍ മാധ്യമപ്രവര്‍ത്തകന്റെ ബന്ധുവിനെ വധിച്ചു

ബെര്‍ലിന്‍: എതിരാളികളെ ബ്ലാക്ക് ലിസ്റ്റ് ചെയ്ത് വീടുവീടാന്തരം കയറിയറങ്ങി വകവരുത്തുന്ന താലിബാന്‍ ക്രൂരതക്കിയരായായി മാധ്യമപ്രവര്‍ത്തകന്റെ ബന്ധു. ജര്‍മന്‍ മാധ്യമ സ്ഥാപനമായ ഡോയിഷ് വെല്ലേയിലെ മാധ്യമപ്രവര്‍ത്തകനെ തേടിയിറങ്ങിയ താലിബാന്‍ സംഘം അദ്ദേഹത്തിന്റെ ബന്ധുക്കളില്‍ ഒരാളെ വീട്ടില്‍ കയറി വെടിവെച്ച് കൊലപ്പെടുത്തി. മറ്റൊരു ബന്ധുവിന് ഗുരുതമരായി പരുക്കേറ്റു. മാധ്യമപ്രവര്‍ത്തകന്‍ ഇപ്പോള്‍ ജര്‍മനിയിലാണുള്ളത്.

മാധ്യമപ്രവര്‍ത്തകന്റെ മറ്റു ബന്ധുക്കള്‍ തലനാരിഴക്കാണ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. സംഭവത്തില്‍ ഡോയിഷ് വില്ലേ ഡയറക്ടര്‍ ജനറല്‍ പീറ്റര്‍ ലിംബോര്‍ഗ് അനുശോചനം രേഖപ്പെടുത്തി.

മാധ്യമ പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് ആസൂത്രിത ആക്രമണമാണ് താലിബാന്‍ നടത്തുന്നത്. ഡോയിഷ് വില്ലേയില്‍ മാധ്യമപ്രവര്‍ത്തകരാമയ മൂന്ന് പേരുടെ വീടുകളില്‍ താലിബാന്‍ സംഘം റെയ്ഡ് നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. മറ്റൊരു മാധ്യമസ്ഥാപനമായ ഘര്‍ഗാഷ്ത് ടി.വിയുടെ മാധ്യമപ്രവര്‍ത്തകന്‍ നിഅ്മത്തുല്ല ഹെമത്തിനെ തട്ടിക്കൊണ്ടുപോയതായും റിപ്പോര്‍ട്ടുകളുണ്ട്. പക്തിയ ഘാഗ് റേഡിയോ മേധാവി തൂഫാന്‍ ഉമറിനെ വെടിവെച്ച് കൊലപ്പെടുത്തുകയും ചെയ്തു.