വന്‍ പ്രതിഷേധം അഫ്ഗാന്‍ മുഴുവന്‍ വ്യാപിക്കുന്നു: താലിബാന്‍ ഭരണകൂടം അട്ടിമറിക്കാന്‍ ജനങ്ങള്‍

ജലാലാബാദ് :  അഫ്ഗാനിസ്ഥാന്റെ പതാക നീക്കം ചെയ്യുന്നതിനെതിരെ ജലാലാബാദില്‍ ആരംഭിച്ച താലിബാന്‍ വിരുദ്ധ പ്രതിഷേധം  മറ്റിടങ്ങളിലേയ്ക്കും
വ്യാപിക്കുന്നു. ഖോസ്ത് പ്രവിശ്യയില്‍ സമാന വിഷയത്തില്‍ നൂറുകണക്കിന് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജലാലാബാദില്‍ അഫ്ഗാന്‍ പതാക താലിബാന്‍ നീക്കം ചെയ്യുന്നതിനെതിരെയുള്ള പ്രതിഷേധത്തിന് നേരെയുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ദേശീയ പതാകയുമേന്തി നൂറുകണക്കിന് പേരാണ് ഇവിടെ തെരുവിലിറങ്ങിയത്. നഗരത്തിലെ പ്രധാന ചത്വരത്തില്‍ ദേശീയ പതാക പുനഃസ്ഥാപിക്കുന്ന വേളയിലാണ് താലിബാനുമായി ഏറ്റുമുട്ടലുണ്ടായത്.

സംഭവം വീഡിയോയില്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകനെ താലിബാന്‍കാര്‍ അടിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. അതിനിടെ കാബൂള്‍ വിമാനത്താവളത്തില്‍ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ താലിബാന്‍ ആകാശത്തേക്ക് വെടിവെച്ചു.