ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി; രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഒരുപോലെ ബാധകം

 

ഡല്‍ഹി: രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെ പിന്തുണച്ച് ഡല്‍ഹി ഹൈക്കോടതി. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഒരുപോലെ ബാധകമാകുന്ന ഒരു സിവില്‍ കോഡ് ആവശ്യമാണെന്നും വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ആധുനിക ഇന്ത്യന്‍ സമൂഹം ഒരേ തരത്തിലുള്ള കാഴ്ചപ്പാടാണ് സ്വീകരിക്കുന്നതെന്നും മതത്തിന്റെയും ജാതിയുടെയും പരമ്പരാഗതമായ അതിര്‍വരമ്പുകള്‍ അവഗണിക്കുകയാണെന്നും ജസ്റ്റിസ് നിരീക്ഷിച്ചു. ഏകീകൃത സിവില്‍ കോഡിനെ അംഗീകരിക്കുന്ന തരത്തിലാണ് ഈ മാറ്റങ്ങളെന്നും കോടതി വ്യക്തമാക്കി.
1955 ലെ ഹിന്ദു വിവാഹ നിയമം മീണ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ബാധകമാകുമോ എന്ന വിഷയത്തിലുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്.

ഏകീകൃത സിവില്‍ കോഡ് നിലവിൽ വരുന്നതോടെ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഒരേ നിയമം ബാധകമാകും. വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, ദത്തെടുക്കല്‍ എന്നിവയിലെല്ലാം എല്ലാ മത വിഭാഗം ജനങ്ങള്‍ക്കും ഒരേ നിയമമാകും ബാധകമാവുക. മതഗ്രന്ഥത്തെ അടിസ്ഥാനമാക്കിയുള്ള മുസ്‌ലിം വ്യക്തി നിയമങ്ങളിൽ നിന്നും വ്യത്യസ്തമായി രാജ്യത്തെ മുഴുവന്‍ വ്യക്തികൾക്കും ഒരു നിയമം എന്നതാണ് ഏകീകൃത സിവില്‍ കോഡ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്