Headlines

ഇറാൻ – ഇസ്രയേൽ സംഘർഷം; ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ 3 പ്രത്യേക വിമാനങ്ങൾ

ഇറാൻ – ഇസ്രയേൽ സംഘർഷത്തിൽപ്പെട്ട ഇന്ത്യൻ പൗരന്മാരെ തിരികെ എത്തിക്കാൻ 3 പ്രത്യേക വിമാനങ്ങൾ. ഇറാന്റെ 3 വിമാനത്തിൽ ആണ് മഷ്ഹാദിൽ നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നത്. മഹാൻ എയർലൈൻ ഈ ദൗത്യത്തിന്റെ ഭാഗം ആകും. ആദ്യ വിമാനം ഇന്ന് രാത്രി 11:15 ഡൽഹിയിൽ എത്തും. ബാക്കി രണ്ട് വിമാനങ്ങൾ നാളെ രാവിലെയോടെയും വൈകിട്ടോടെയുമായി എത്തും. 1000 ഇന്ത്യക്കാരെ ടെഹ്‌റാനിൽ നിന്ന് ക്വോം വഴി മഷ്ഹാദിലേക്ക് മാറ്റി. ഇന്ത്യക്ക് മാത്രമായിട്ടാണ് ഇറാൻ വ്യോമപാത തുറന്നു തന്നിരിക്കുന്നത്. 2 ദിവസത്തിനുള്ളിൽ കൂടുതൽ ഇന്ത്യൻ വിദ്യാർഥികളെ തിരികെ എത്തിക്കാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. ഇന്ത്യയിലെ ഇറാൻ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ മുഹമ്മദ് ജവാദ് ഹൊസൈനി ആണ് ഇക്കാര്യം അറിയിച്ചത്.

പശ്ചിമേഷ്യയെ യുദ്ധക്കളമാക്കി ഇസ്രയേൽ-ഇറാൻ ഏറ്റുമുട്ടൽ തുടരുകയാണ്. ഇന്നലെ നേരിട്ട അപ്രതീക്ഷിത തിരിച്ചടികൾക്കിടയിലും ഇറാന്റെ ശക്തികേന്ദ്രങ്ങൾക്ക് നേരെ ആക്രമണം തുടരുകയാണ് ഇസ്രയേൽ. ടെഹ്റാനിലെ ആണവ ഗവേഷണ കേന്ദ്രവും, ഇസ്ഫാഹിനിലെ മിസൈൽ റഡാർ സിസ്റ്റവും ഇസ്രയേൽ വ്യോമസേന തകർത്തു.

ഇറാനിലേക്ക് മിസൈൽ തൊടുക്കുന്ന ലോഞ്ച് പാടുകളും തകർത്തതായിട്ടാണ് ഇസ്രയേൽ വ്യോമസേനയുടെ അവകാശവാദം. അറുപതിലധികം യുദ്ധവിമാനങ്ങൾ പങ്കെടുത്ത ആക്രമണം കൃത്യമായ ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഇസ്രയേൽ അവകാശപ്പെട്ടു.