Headlines

ശശി തരൂർ എം പി വീണ്ടും വിദേശ പര്യടനത്തിന് ഒരുങ്ങുന്നു

ശശി തരൂർ എം പി വീണ്ടും വിദേശ പര്യടനത്തിന് ഒരുങ്ങുന്നു. രണ്ടാഴ്ചയോളം നീളുന്ന പര്യടനമാണിത്. യുകെ, റഷ്യ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കും. വിദേശകാര്യ പാർലമെൻ്ററി സമിതി അധ്യക്ഷനെന്ന നിലയിൽ ഇരു രാജ്യങ്ങളുമായുള്ള നയതന്ത്രതല കൂടിക്കാഴ്ചകളും അജണ്ടയിൽ ഉൾപ്പെടുന്നുണ്ടെന്നാണ് വിവരം.

ഓപ്പറേഷൻ സിന്ദൂർ വിവരിക്കാനായി പോയ എംപിമാരുടെ സംഘത്തിന്റെ തലവനായിരുന്നു ശശി തരൂർ. അതിന്റെ ഭാഗമായി അമേരിക്ക,പനാമ, ഗയാന, ബ്രസീൽ കൊളംബിയ തുടങ്ങിയ രാജ്യങ്ങളും സന്ദർശിച്ചിരുന്നു. അതിന് ശേഷമാണിപ്പോൾ വിദേശ പര്യടനം നടത്തിയ തരൂരിന്റെ പ്രസ്താവനകൾ കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു. പാർട്ടി സ്വീകരിച്ച നിലപാടുകൾക്ക് വിരുദ്ധമായിട്ടായിരുന്നു തരൂർ വിദേശ പര്യടന വേളയിൽ നടത്തിയ പല പ്രസ്താവനകളും.

അതേസമയം, ഉപതിരഞ്ഞെടുപ്പ് ദിവസം അഭിപ്രായ വ്യത്യാസം തുറന്നു പറഞ്ഞ ശശി തരൂർ രീതിയോട് കോൺഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. ആലോചനയിൽ പോലും തന്റെ പേര് വന്നില്ലെന്ന ശശി തരൂരിന്റെ പരാതിയെ താരപ്രചാരകരുടെ പട്ടികയിൽ തരൂരിന്റെ പേരുണ്ടെന്ന രേഖ പുറത്തു വിട്ടാണ് പ്രതിരോധിച്ചത്. എന്നാൽ തിരഞ്ഞെടുപ്പ് ദിവസം തന്നെ പ്രതികരണം നടത്തിയ ശശി തരൂരിന് മറ്റു ചില താല്പര്യങ്ങൾ ഉണ്ടെന്നാണ് നേതാക്കളിൽ ഒരു വിഭാഗത്തിന്റെ അഭിപ്രായം.പക്ഷെ തരൂരിന്റെ പരാതികളെ അവഗണിക്കാനാണ് നിലവിൽ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.

പുതിയ വിവാദത്തിൽ പരസ്യ പ്രതികരണം പാടില്ലെന്ന് നേതാക്കൾക്ക് കർശന നിർദേശമുണ്ട്. താരപ്രചാരകരുടെ പട്ടികയിൽ പേര് ഉൾപ്പെടുത്തിയിട്ടും എന്ത് കൊണ്ട് പരിപാടികൾക്ക് ക്ഷണിച്ചില്ലെന്നാണ് ശശി തരൂർ ക്യാമ്പിന്റെ മറു ചോദ്യം. ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണങ്ങളെ ശശി തരൂർ തള്ളിയത്
ആശ്വാസമാണെങ്കിലും പുതിയ വിവാദം കോൺഗ്രസിന് തലവേദനയാണ്.