Headlines

ശുഭ്മാന്‍ ഗില്‍ മടങ്ങി, സഞ്ജു സാംസണ്‍ ക്രീസില്‍; തകര്‍ത്തടിച്ച് അഭിഷേക്, ഒമാനെതിരെ പവര്‍ പ്ലേ മുതലെടുത്ത് ഇന്ത്യ

അബുദാബി: ഏഷ്യാ കപ്പില്‍ ഒമാനെതിരെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം. അബുദാബി, ഷെയ്ഖ് സയ്യിദ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 60 റണ്‍സെടുത്തിട്ടുണ്ട്. അഭിഷേക് ശര്‍മ (14 പന്തില്‍ 38), സഞ്ജു സാംസണ്‍ (14 പന്തില്‍ 13) എന്നിവരാണ് ക്രീസില്‍. ശുഭ്മാന്‍ ഗില്ലിന്റെ (5) വിക്കറ്റാണ് നഷ്ടമായത്. ഷാ ഫൈസലിനാണ് വിക്കറ്റ്. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ ടീമിലെത്തി. ജസ്പ്രിത ബുമ്ര, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്ക് വിശ്രമം നല്‍കി. ഒമാനും രണ്ട് മാറ്റം വരുത്തിയിട്ടുണ്ട്.
രണ്ടാം ഓവറില്‍ തന്നെ ഗില്ലിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. ഷാ ഫൈസലിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. പിന്നാലെ സഞ്ജു ക്രീസിലേക്ക്. ആദ്യ റണ്‍സെടുക്കാന്‍ സഞ്ജുവിന് അഞ്ച് പന്തുകള്‍ വേണ്ടി വന്നു. ബാറ്റ് ചെയ്യാന്‍ ബുദ്ധിയെങ്കിലും ഫൈസലിനെതിരെ സിക്‌സ് നേടിയ സഞ്ജു ആത്മവിശ്വാസം വീണ്ടെടുത്തു. അപ്പുറത്ത് അഭിഷേക് പവര്‍ പ്ലേ മുതലാക്കുകയും ചെയ്തു. ഇതുവരെ രണ്ട് സിക്‌സും അഞ്ച് ഫോറും അഭിഷേക് നേടിയിട്ടുണ്ട്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ: അഭിഷേക് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്.

ഒമാന്‍: ആമിര്‍ കലീം, ജതീന്ദര്‍ സിംഗ് (ക്യാപ്റ്റന്‍), ഹമ്മദ് മിര്‍സ, വിനായക് ശുക്ല (വിക്കറ്റ് കീപ്പര്‍), ഷാ ഫൈസല്‍, സിക്രിയ ഇസ്ലാം, ആര്യന്‍ ബിഷ്ത്, മുഹമ്മദ് നദീം, ഷക്കീല്‍ അഹമ്മദ്, സമയ് ശ്രീവാസ്തവ, ജിതേന്‍ രാമാനന്ദി.

ദുബായിലെ പോലെ സ്പിന്നര്‍മാരെ കൈയയച്ച് സഹായിക്കുന്ന വിക്കറ്റുകളല്ല അബുദാബിയിലേതെന്ന് ഇന്നലത്തെ ശ്രീലങ്ക-അഫ്ഗാനിസ്ഥാന്‍ മത്സരം വ്യക്തമായിരുന്നു. ടി20 ക്രിക്കറ്റില്‍ ഇന്ത്യയും ഒമാനും ആദ്യമായാണ് നേര്‍ക്കുനേര്‍ വരുന്നത്. രണ്ടുകളിയും തോറ്റ് പുറത്തായ ഒമാന് ഇന്ത്യന്‍ ബൗളിംഗ് കരുത്തിനെ അതിജീവിക്കുകയാവും ഇന്നത്തെ പ്രധാന വെല്ലുവിളി.

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരമാണിത്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ നേരത്തെ സൂപ്പര്‍ ഫോര്‍ ഉറപ്പിച്ചിരുന്നു. രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ഒമാന്‍ പുറത്താവുകയും ചെയ്തു. സൂപ്പര്‍ ഫോറിന് മുമ്പ് ഇന്ത്യക്ക് തങ്ങളുടെ ബാറ്റിംഗ് ആഴം അളക്കാന്‍ ലഭിക്കുന്ന അവസാന അവസരമാണിത്.