Headlines

ദേശീയ അതോറിറ്റിക്ക് തിരിച്ചടി; പാലിയേക്കര ടോള്‍ പിരിവ് തടഞ്ഞതിനെതിരായ അപ്പീല്‍ സുപ്രിം കോടതി തള്ളി

ദേശീയ അതോറിറ്റിക്ക് തിരിച്ചടി. പാലിയേക്കര ടോള്‍ പിരിവ് തടഞ്ഞതിനെതിരായ അപ്പീല്‍ സുപ്രിം കോടതി തള്ളി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ ഇടപെടില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി. പൗരന്മാരുടെ ദുരവസ്ഥയിലാണ് തങ്ങള്‍ക്ക് ആശങ്കയെന്ന് കോടതി പറഞ്ഞു.
പാലിയേക്കര ടോള്‍ പ്ലാസയില്‍ നാലാഴ്ചത്തേയ്ക്ക് പിരിവ് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെയായിരുന്നു ദേശീയപാത അതോറിറ്റിയും കരാര്‍ കമ്പനിയും അപ്പീല്‍ നല്‍കിയത്.

റോഡിന്റെ അവസ്ഥ പരിതാപകരമെന്ന് സുപ്രിംകോടതി നേരത്തെയും വിമര്‍ശിച്ചിരുന്നു. കഴിഞ്ഞദിവസം 12 മണിക്കൂര്‍ ഗതാഗതക്കുരുക്കാണ് ഉണ്ടായതെന്നും ഒരു മണിക്കൂറെടുക്കേണ്ട ദൂരത്തിന് 11 മണിക്കൂറിലേറെയെടുക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് പറഞ്ഞു. മോശം റോഡിന് എന്തിന് ടോള്‍ നല്‍കണം എന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു.

മണ്‍സൂണ്‍ കാരണം അറ്റകുറ്റപ്പണി നടന്നില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം. ടോള്‍ തുക എത്രയെന്ന് കോടതി ചോദിച്ചു. 150 രൂപയാണ് ടോള്‍ എന്ന് ഹര്‍ജിക്കാരന്‍ വ്യക്തമാക്കി. ഇത്രയും പൈസ എന്തിനാണ് കൊടുക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചിരുന്നു.

പ്രശ്‌നമുണ്ടെങ്കില്‍ ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കുന്നതല്ല പരിഹാരമെന്ന് ദേശീയപാത അതോറിറ്റി. പ്രശ്‌നം പരിഹരിക്കുന്നതിന് PST എഞ്ചിനീയറിങ് കമ്പനിക്ക് ഉപകരാര്‍ നല്‍കിയിട്ടുണ്ടെന്ന് പ്രധാന കരാര്‍ കമ്പനി വ്യക്തമാക്കിയിരുന്നു. ഉത്തരവാദിത്വം ഉപകരാര്‍ കമ്പനിക്കെന്നും പ്രധാന കരാര്‍ കമ്പനി വാദിച്ചിരുന്നു.