Headlines

ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾക്ക് കടിഞ്ഞാണിടാന്‍ കേന്ദ്ര സര്‍ക്കാര്‍; ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ദില്ലി: ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾക്ക് കടിഞ്ഞാൺ ഇടാൻ കേന്ദ്ര സര്‍ക്കാര്‍. ഗെയിംമിഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളെ നിയമ ചട്ടക്കൂടിന് കീഴിൽ കൊണ്ടുവരാനും ഡിജിറ്റൽ ആപ്പുകൾ വഴിയുള്ള ചൂതാട്ടത്തിന് പിഴകൾ ഏർപ്പെടുത്താനും വ്യവസ്ഥയാണ് ബില്ലിലുള്ളത്. ബിൽ നാളെ ലോക്സഭയിൽ കൊണ്ടുവന്നേക്കും.

ഓണ്‍ലൈന്‍ ഗെയിമിംഗ് മേഖലകളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ ഈയടുത്തകാലത്തായി കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. 2023 ഒക്ടോബര്‍ മുതല്‍ ഓണ്‍ലൈന്‍ ഗെയിമിംഗിന് മീതേ 28 ശതമാനം ജിഎസ്ടി ചുമത്തിയിരുന്നു. ഗെയിമുകളില്‍ വിജയിക്കുന്നതിലൂടെ ലഭിക്കുന്ന പണത്തിന് 2024-25 മുതല്‍ 30 ശതമാനമാണ് നികുതി ഈടാക്കിയിരുന്നത്. 2022 ഫെബ്രുവരിക്കും 2025 ഫെബ്രുവരിക്കുമിടയില്‍ 1,400-ല്‍ അധികം ബെറ്റിങ്, ചൂതാട്ട വെബ്‌സൈറ്റുകളും ആപ്പുകളുമാണ് സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തത്. പുതിയ ബില്ലില്‍ നിയന്ത്രണങ്ങള്‍ക്ക് പുറമേ കര്‍ശന ശിക്ഷാവ്യവസ്ഥകളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഓപ്പറേറ്റര്‍മാര്‍ക്ക് മാത്രമല്ല, ഇവയെ പ്രോത്സാഹിപ്പിക്കുന്നവർക്കും ഇവയുടെ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നവര്‍ക്കും ബില്ലില്‍ ശിക്ഷ വ്യവസ്ഥ ചെയ്യുന്നുണ്ട്.

തമിഴ്നാട്ടിൽ പ്രായപൂർത്തിയാകാത്തവർക്ക് പണം വച്ചുള്ള ഓൺലൈൻ ഗെയിംമിന് ഏർപ്പെടുത്തിയ പാതിരാ നിയന്ത്രണം ശരിവച്ച് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ മാസം ഉത്തരവിറക്കിയിരുന്നു. നിയന്ത്രണം ഭരണഘടനാ വിരുദ്ധം എന്ന് കാണിച്ച് ഓൺലൈൻ ഗെയിമിംഗ് കമ്പനികൾ നൽകിയ ഹർജി കോടതി തള്ളിയത്. രാത്രി 12 മുതൽ 5 വരെ നിയന്ത്രണം ഏർപ്പെടുത്തിയതും, ആധാർ നമ്പർ നൽകാതെ ലോഗിൻ തടഞ്ഞതുമാണ് കമ്പനികൾ തടഞ്ഞത്. ഇവ സ്വകാര്യതയുടെ ലംഘനമാണെന്നും, സ്വന്തം ജീവിതം നശിപ്പിക്കാൻ വ്യക്തിക്ക് സ്വാതന്ത്ര്യം ഉണ്ടെന്നും കമ്പനികൾ വാദിച്ചിരുന്നു. എന്നാൽ പൊതുജനാരോഗ്യവും ക്ഷേമവും ഉറപ്പാക്കാൻ ഉത്തരവാദിത്തം ഉണ്ടെന്ന സർക്കാർ വാദം ശരിവച്ച കോടതി, സ്വാതന്ത്ര്യത്തിന് പരിധികളും ഉണ്ടെന്ന് ഓർമ്മിപ്പിച്ചു. റമ്മി അടക്കം ഓൺലൈൻ കളികളിൽ ഏർപ്പെട്ട് നിരവധി കുട്ടികൾ ജീവനൊടുക്കിയതോടെയാണ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്.