Headlines

‘വിവാദമാക്കാന്‍ എന്താണ് ഇവിടെയുള്ളത് ?’ വയനാട് ടൗണ്‍ഷിപ്പിലെത്തി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

മുണ്ടക്കൈ ചൂരല്‍മല ടൗണ്‍ഷിപ്പിലെ വെള്ളം കിനിഞ്ഞിറങ്ങിയെന്ന് പരാതി ഉയര്‍ന്ന വീട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസിഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും കൊടികളുമായി ടൗണ്‍ഷിപ്പിലെത്തി.

വിവാദമുണ്ടാക്കാന്‍ ഇവിടെ എന്താണുള്ളതെന്ന് വസീഫ് ചോദിച്ചു. വിവാദങ്ങളിലൂടെ കേരളത്തിലുണ്ടാക്കുന്ന വല്ലാത്തൊരു അവസ്ഥയുണ്ട്. അതുകണ്ടിട്ടാണ് ഞങ്ങള്‍ക്കിപ്പോള്‍ വല്ലാത്ത പ്രയാസം തോന്നുന്നത്. ഇന്നലെ യൂത്ത് കോണ്‍ഗ്രസിന്റെ ഭാരവാഹികള്‍ ഇവിടെ സന്ദര്‍ശിച്ചുവെന്നും കേരളത്തിലെ പ്രതിപക്ഷ നേതാവിന്റെ വലിയ രീതിയിലുള്ള സംസാരവുമൊക്കെ നമ്മളിവിടെ കേട്ടു. യഥാര്‍ഥത്തില്‍ ഇങ്ങനെയൊക്കെ വിവാദമാക്കാന്‍ എന്താണിപ്പോള്‍ ഇവിടെയുള്ളത് എന്നാണ് ഞങ്ങള്‍ ആലോചിക്കുന്നത്. ഈ ദുരന്തമുണ്ടായ ഉടനെ 25 വീട് സര്‍ക്കാരുമായി സഹകരിച്ച് നിര്‍മിച്ച് കൊടുക്കും എന്ന് പറഞ്ഞവരാണ് ഡിവൈഎഫ്‌ഐ. ഞങ്ങള്‍ ആ പ്രഖ്യാപനം നടത്തി, കേരളത്തിലുടനീളം ഡിവൈഎഫ്‌ഐയുടെ സഖാക്കള്‍ അധ്വാനത്തിനിറങ്ങി. 100 വീടിനുള്ള 20 കോടി രൂപ ഗവണ്‍മെന്റ് പറഞ്ഞ അക്കൗണ്ടിലേക്ക് ഞങ്ങള്‍ കൊടുത്തു. വായില്‍ തോന്നുന്നതെല്ലാം വിളിച്ചുപറയുന്ന കേരളത്തിലെ കോണ്‍ഗ്രസിന് വല്ലാത്ത പരിലാളന കൊടുത്ത്, ഒരു കവചമുണ്ടാക്കിക്കൊടുത്ത് ഈ സമൂഹത്തില്‍ അവതരിപ്പിക്കാന്‍ വിഡി സതീശന്റെ ഉപചാപക സംഘങ്ങള്‍ ചില മാധ്യമ പ്രവര്‍ത്തകരായി പ്രവര്‍ത്തിക്കുന്നു എന്ന് ഞങ്ങള്‍ക്കൊക്കെ സംശയം തോന്നുകയാണ്. 20 കോടി രൂപ ഗവണ്‍മെന്റ് നിര്‍ദേശിച്ച അക്കൗണ്ടിലേക്ക് കൈമാറിയ ഞങ്ങള്‍ക്കെതിരെ ഈ ചൂരല്‍മലയിലെ പുനരധിവാസ ടൗണ്‍ഷിപ്പ് പ്രൊജക്ടില്‍ വന്നിരുന്ന് ഒരു നാണവും ഉളുപ്പുമില്ലാതെ ഒരുത്തന്‍ വന്ന് പറയുകയാണ്. എന്താണ് അയാളോടൊക്കെ പറയുക. അയാളെ വ്യക്തിപരമായി ഞാന്‍ ഒന്നും പറയില്ല. അയാളുടെ പ്രത്യേക താത്പര്യമൊന്നുമായിരിക്കില്ല – വസീഫ് പറഞ്ഞു.

ടൗണ്‍ഷിപ്പ് വീടുകളില്‍ വിള്ളല്‍ വന്നെന്ന ആരോപണത്തില്‍ സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖും പ്രതികരിച്ചു. കോണ്‍ഗ്രസിന്റെ ഭവനപദ്ധതി എവിടെയെത്തിയെന്ന് പറഞ്ഞിട്ട് മതി വിള്ളല്‍ പൊറാട്ട് നാടകമെന്നാണ് ഫേസ്ബുക്ക് പോസ്റ്റ്. ഭവന പദ്ധതിയുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് പ്രഖ്യാപിച്ച തീയതികളും ദിവസ കണക്കും ഉള്‍പ്പെടുത്തിയുള്ള പോസ്റ്റിലാണ് വിമര്‍ശനം.