Headlines

‘അടിസ്ഥാന രഹിതം’; രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍

ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍. രാഹുലിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതികരിച്ചു.

രാഹുല്‍ ഗാന്ധി പരാമര്‍ശിച്ച കേസില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെയാണ് എഫ്ഐആര്‍ ഫയല്‍ ചെയ്തത്. 2023-ല്‍, ആലന്ദ് നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍മാരെ നീക്കാന്‍ ചില ശ്രമങ്ങള്‍ നടന്നിരുന്നു എന്നും കമ്മിഷന്‍ പറഞ്ഞു. പൊതുജനങ്ങളില്‍ ആര്‍ക്കും ഓണ്‍ലൈനായി വോട്ടു നീക്കം ചെയ്യാനാകില്ലെന്നും കമ്മിഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഹൈഡ്രജന്‍ ബോംബല്ലെന്ന് തുടക്കത്തിലേ വ്യക്തമാക്കിയ രാഹുല്‍ ഗാന്ധി, മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്‌കുമാറിനെ കടന്നാക്രമിച്ചാണ് വോട്ടുകൊള്ളയില്‍ പുതിയ തെളിവുകള്‍ നിരത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ ആലന്ദ് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസിന് ലഭിക്കുമായിരുന്ന 6018 വോട്ടുകള്‍ പട്ടികയില്‍ നിന്ന് ആസൂത്രിതമായി ഒഴിവാക്കി. സംസ്ഥാനത്തിന് പുറത്ത് നിന്ന് വിവിധ മൊബൈല്‍ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ചാണ് പട്ടികയില്‍ നിന്ന് പേര് നീക്കാനുള്ള അപേക്ഷ നല്‍കിയത്. സൂര്യകാന്ത് എന്നയാളുടെ പേരില്‍ മാത്രം ഇങ്ങനെ 12 വോട്ടുകള്‍ നീക്കി . 14 മിനിറ്റിനുള്ളിലാണ് വോട്ടേഴ്‌സിനെ നീക്കം ചെയ്തത്. 36 സെക്കന്റിനുള്ളില്‍ രണ്ട് അപേക്ഷകള്‍ പൂരിപ്പിച്ച് നല്‍കി.

ആലന്ദ് മണ്ഡലത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ട വോട്ടേഴ്‌സിനെ വാര്‍ത്താസമ്മേളന വേദിയിലെത്തിച്ചായിരുന്നു രാഹുലിന്റെ ആരോപണം.

മഹാരാഷ്ട്രയിലെ രജൂറയില്‍ 6800-ലേറെ വ്യാജ വോട്ടര്‍മാരെ കൂട്ടിച്ചേര്‍ത്തെന്ന ആരോപണവും രാഹുല്‍ ഗാന്ധി ഉന്നയിച്ചു. ഇതിനായി പ്രത്യേക സോഫ്റ്റ്വയര്‍ ഉള്‍പ്പെടെ കേന്ദ്രീകൃത സംവിധാനമുണ്ടെന്നും ഇവരെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമായ ധാരണ ഉണ്ടെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. വോട്ടേഴ്‌സിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട്, കഴിഞ്ഞ 18 മാസത്തിനുള്ളില്‍ 18 കത്തുകള്‍ കര്‍ണാടക CID, തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയെങ്കിലും മറുപടി ലഭിച്ചില്ല. പട്ടികയില്‍ നിന്ന് പേര് വെട്ടാന്‍ അപേക്ഷ നല്‍കിയ കംപ്യൂട്ടറിന്റെ IP അഡ്രസ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ തേടിയായിരുന്നു കത്ത്. വോട്ടുകൊള്ളക്കാരെ ഗ്യാനേഷ് കുമാര്‍ സംരക്ഷിക്കുകയാണ്. ചോദ്യങ്ങള്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി വേണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.