Headlines

മഴ; ബാണസുര ഡാമിന്റെ ഷട്ടർ ഉയർത്തി, ജാഗ്രതാ നിർദേശം

ബാണാസുര സാഗര്‍ അണക്കെട്ടിൻ്റെ വ്യഷ്ടി പ്രദേശങ്ങളിൽ ശക്തമായി മഴ തുടരുന്നതിനാൽ സ്‌പിൽവെ ഷട്ടർ 20 സെന്റീമീറ്റർ കൂടി ഉയർത്തി. 26.10 ക്യുമെക്സ് വെള്ളം ഘട്ടം ഘട്ടമായി ഒഴുകി വിടുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. കരമാൻ തോട്, പനമരം പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.

ബംഗാൾ ഉൽക്കടലിൽ ആന്ധ്ര ഒഡീഷ തീരത്തിന് മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദം സംസ്ഥാനത്ത് മഴ അതേ അളവിൽ തുടരാൻ ഇടയാക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ഇന്ന് കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട് നിലനിൽക്കുന്നത്. എറണാകുളം,ഇടുക്കി, തൃശൂർ,പാലക്കാട്‌, മലപ്പുറം,കോഴിക്കോട് എന്നീ ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നിലവിലുണ്ട്.

തെക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. മഴയോടൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. കനത്ത മഴയെ തുടർന്ന് കക്കി ഡാം തുറന്നതോടെ പമ്പാനദിയിലെ ജലനിരപ്പ് ഉയർന്നു. പമ്പാ സ്നാനത്തിനും ഭക്തർക്ക് നിയന്ത്രണമുണ്ട്.വയനാട് ബാണാസുര അണക്കെട്ട് തുറന്നതോടെ കരമാൻതോട്, പനമരം പുഴ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. ജലനിരപ്പുയർന്നതോടെ തെന്മല കല്ലടഡാമും തുറന്നു. ഡാമിന്റെ ഷട്ടറുകൾ 15സെന്റീമീറ്ററായാണ് ഉയർത്തിയത്. ഡാം തുറന്ന സാഹചര്യത്തിൽ കല്ലടയാറിന്റെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്കുണ്ട്.