Headlines

മുഖ്യമന്ത്രി- എന്‍എസ്എസ് തര്‍ക്കം; മധ്യസ്ഥ ശ്രമവുമായി പി ജെ കുര്യന്‍; ജി സുകുമാരന്‍ നായരുമായി ആശയവിനിമയം നടത്തും

 

മുഖ്യമന്ത്രി- എന്‍എസ്എസ് തര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥ ശ്രമവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍. പി ജെ കുര്യന്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി ആശയവിനിമയം നടത്തും.

 

 

പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരമല്ല പി ജെ കുര്യന്റെ നീക്കം. സ്വന്തം ഇഷ്ടപ്രകാരമാണ്. ജി സുകുമാരന്‍ നായരുമായി അടുത്ത ബന്ധമുള്ള നേതാവാണ് പി ജെ കുര്യന്‍.കഴിഞ്ഞ ദിവസം തിരുവനന്തപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കെതിരെ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് വരെ നടത്തിയിരുന്നു. വി ഡി സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടിരുന്നെന്ന് ആവര്‍ത്തിക്കുകയാണ് ജി സുകുമാരന്‍ നായര്‍ . സുകുമാരന്‍ നായര്‍ക്ക് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചു. എന്നതരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹവുമായി സംസാരിച്ചിരുന്നെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതിനുപിന്നാലെയായിരുന്നു പ്രതികരണം.

 

മുഖ്യമന്ത്രി തന്നെ കാണുമെന്ന് പറയുന്നത് ഇനി ഫോട്ടോയില്‍ മാത്രമായിരിക്കും. ബജറ്റിന്റെ തിരക്കായതുകൊണ്ടാണ് കാണാന്‍ കഴിയാതിരുന്നതെങ്കില്‍ അന്ന് തന്നെ അതേക്കുറിച്ച് പറയാമായിരുന്നു. ഇപ്പോള്‍ ന്യായീകരണം പറയുന്നതില്‍ കാര്യമില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. നേരിട്ട് കണ്ട് താന്‍ പറയാനിരുന്ന കാര്യം കഴിഞ്ഞുവെന്നും ഇപ്പോള്‍ ന്യായീകരണം പറയുന്നതില്‍ കാര്യമില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. തനിക്ക് ഇനി ആരേയും കാണേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ എന്‍എസ്എസ് നേതൃത്വം അനുമതി തേടിയപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് തിരിച്ചുവിളിച്ചിരുന്നു. എന്നാല്‍, കാണാനുള്ള തീയതിയോ സമയമോ അറിയിച്ചില്ലെന്നും സുകുമാരന്‍നായര്‍ പറഞ്ഞിട്ടുണ്ട്.