Headlines

എന്ന് വരും നീ… ജവാന്‍ ഉത്പാദനം പുനരാരംഭിച്ചില്ല, അഞ്ച് ദിവസത്തിനിടെ കോടികളുടെ നഷ്ടം

 

തിരുവനന്തപുരം: ജവാന്‍ മദ്യത്തിൻ്റെ ഉത്പാദനം പുനരാരംഭിച്ചില്ല. അഞ്ച് ദിവസത്തിനിടെ 28 കോടി രൂപയുടെ നഷ്ടമാണ് സര്‍ക്കാരിന് ഉണ്ടായത്. മദ്യം നിറയ്ക്കുന്ന കുപ്പിക്കും അടപ്പിനും വിലകൂടിയതാണ് ജവാന്‍ ഉത്പാദനത്തെ ബാധിച്ചത്.

 

എക്‌സൈസ് മന്ത്രി യോഗം വിളിച്ചിട്ടും പരിഹാരമായില്ല. അതേസമയം ജവാന്‍ ശ്രേണിയില്‍ സ്വകാര്യ കമ്പനി വില്‍ക്കുന്ന മദ്യത്തിന്റെ വില്‍പ്പന വര്‍ധിച്ചു. കുപ്പി, കേസ്, ലേബല്‍, ക്യാപ്പ് എന്നിവ ഇല്ലാത്തതാണ് ജവാന്‍ ഉല്‍പ്പാദനത്തെ പ്രതിസന്ധിയിലാക്കിയത്.

 

ടെന്‍ഡര്‍ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതാണ് പ്രശ്നമായത്. ബെവ്കോ എംഡി എം ആര്‍ അജിത് കുമാറിന്റെ ഭാഗത്തുനിന്ന് ടെന്‍ഡര്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള നടപടികളുണ്ടാകുന്നില്ലെന്നാണ് പരാതി.വസ്തുക്കള്‍ ഇല്ല എന്ന് കാട്ടി ടിഎസ്സിഎല്‍ മാനേജര്‍ നാലുതവണ എംഡിക്ക് കത്ത് നല്‍കിയിരുന്നു. കത്തിന്മേല്‍ എംഡിക്ക് മറുപടിയോ നടപടിയോ ലഭിച്ചിട്ടില്ല. ഇതുമൂലം ബിവറേജസ് കോര്‍പ്പറേഷനില്‍ ഉണ്ടാകുന്നത് കനത്ത നഷ്ടമാണ്. ദിവസവും 6000 മുതല്‍ 10000 കേസ് വരെ മദ്യം കയറ്റി അയച്ചിരുന്നു.