സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങി താഴ്വര

താഴ്വര വീണ്ടും വിനോദ സഞ്ചാരികളെ വരവേൽക്കുന്നു. പഹൽഗാം ആക്രമണം കഴിഞ്ഞ് ഒന്നരമാസം പിന്നിടുമ്പോഴാണ് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്നത്. 16 വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് സഞ്ചാരികൾക്കായി തുറന്നത്. കേന്ദ്ര സേനകളുടെ സുരക്ഷ അവലോകനത്തിന് ശേഷമാണ് തീരുമാനം. തുറക്കുന്ന സ്ഥലങ്ങളിൽ എട്ട് വീതം ജമ്മുവിലും കശ്മീരിലുമാണ്. സുരക്ഷാ ഭീഷണി നേരിടുന്ന മറ്റ് 32 വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഘട്ടംഘട്ടമായി തുറക്കും. സർക്കാർ പരിപാടികൾ നടത്തിയും, പ്രത്യേക സംഘങ്ങളെ അയച്ചും സർക്കാർ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിന് നടപടി എടുക്കുന്നുണ്ട്.

ഉത്തരേന്ത്യയിൽ വേനൽ കടുത്തതോടെ കൂടുതൽ പേർ കശ്മീരിലേക്ക് എത്തുമെന്നാണ് ഭരണകൂടത്തിൻറെ വിലയിരുത്തൽ. ആകെ 87 പ്രധാന കേന്ദ്രങ്ങളിലാണ് വിനോദ സഞ്ചാരികൾ എത്തുന്നത്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സഞ്ചാരികൾ കൂട്ടത്തോടെ പിൻവാങ്ങിയതോടെ മേഖല തകർന്നിരുന്നു. ഭീകരാക്രമണത്തിന് ശേഷം സംസ്ഥാനത്തെ 48 സ്ഥലങ്ങളാണ് ഭരണകൂടം അടച്ചത്.

ഏപ്രിൽ 22 നാണ് രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണം ഉണ്ടായത്. ബൈസറൻ ഹിൽ സ്റ്റേഷനിൽ വിനോദ സഞ്ചാരത്തിനായെത്തിയവരുടെ നേരെയാണ് നാല്‌ പാക് ഭീകരർ വെടിയുതിർത്തത്. ആക്രമണത്തിൽ 28 പേരാണ് കൊല്ലപ്പെട്ടത്. അതിൽ ഒരു മലയാളിയും ഉൾപ്പെടും.