ഇറാൻ – ഇസ്രായേൽ സംഘർഷം; അതിർത്തി കടന്ന് ഇന്ത്യൻ വിദ്യാർഥികൾ അർമേനിയയിൽ എത്തി

ഇറാൻ – ഇസ്രായേൽ സംഘര്‍ഷം രൂക്ഷമായതോടെ ഇറാനിൽ നിന്നും ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടികൾ തുടങ്ങി. ഇന്ത്യൻ വിദ്യാർഥികൾ അതിർത്തി കടന്ന് അർമേനിയയിൽ സുരക്ഷിതമായി പ്രവേശിച്ചു. ടെഹ്റാനിൽ ഇസ്രയേൽ ആക്രമണം കടുപ്പിച്ചതോടെയാണ് വിവിധ സർവകലാശാലകളിൽ പഠിക്കുന്ന വിദ്യാർഥികളെ റോഡ് മാർഗം അർമേനിയയിൽ എത്തിച്ചത്.

ഏകദേശം 110 ഓളം ഇന്ത്യൻ വിദ്യാർഥികളാണ് അർമേനിയയിൽ എത്തിയത്. ഉർമിയ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികളാണ് ഇവർ. ഇതിൽ 90 വിദ്യാർഥികൾ ജമ്മു കാശ്മീരിൽ നിന്നുള്ളവരാണെന്നാണ് വിവരം.

ഇറാനിലെ മലയാളികളെല്ലാം സുരക്ഷിതരാണെന്ന് സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് പ്രതികരിച്ചു. സംസ്ഥാന സർക്കാർ വിദേശകാര്യ വകുപ്പുമായി കൃത്യമായി ആശയവിനിമയം നടത്തുന്നുണ്ട്. നോർക്ക ഇറാനിലും ഇസ്രായേലിലും ഉള്ളവരുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
ഇസ്രായേലിൽ ഉള്ളവർക്ക് ഇത്തരം സാഹചര്യങ്ങൾ പരിചിതമാണ്. മുൻപ് ഇറാഖിൽ മലയാളി നഴ്സുമാർക്ക് ഉണ്ടായ പ്രതിസന്ധിയോളം രൂക്ഷമല്ല ഇത്. ഇറാനിലുള്ള മലയാളികളെല്ലാം സുരക്ഷിതരാണെന്നും കെ വി തോമസ് പറഞ്ഞു.

മലയാളികൾ ഡൽഹിയിൽ എത്തിയാൽ തുടർനടപടികൾ സംസ്ഥാന സർക്കാർ ഏറ്റെടുക്കും. ഇറാനിലും ഇസ്രായേലിലും ഉള്ളവരുടെ ബന്ധുക്കൾ ഔദ്യോഗികമായി ആശങ്കകൾ സർക്കാരിനെ അറിയിച്ചിട്ടില്ല. നിലവിൽ ആശങ്കപ്പെടേണ്ട സ്ഥിതി ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മെഡിക്കൽ വിദ്യാർഥികളടങ്ങുന്ന 600പേരുടെ സംഘത്തെ ക്വോമ നഗരത്തിലേക്ക് മാറ്റി. സ്വന്തമായി ടെഹ്റാൻ വിടുന്നവർ സുരക്ഷിത നഗരങ്ങളിലേക്ക് മാറണമെന്നും എംബസി അറിയിച്ചു. സഹായം വേണ്ടവർ ടെഹ്റാനിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് സ്ഥലവും നമ്പറും അറിയിക്കണമെന്നും നിർദേശമുണ്ട്. ഇതിനായി പ്രത്യേക ഹെൽപ്ലൈൻ നമ്പറും നൽകി. വിദ്യാർത്ഥികളുടെ ഒഴിപ്പിക്കലിന് സർവകലാശാലകളുടെ പിന്തുണയും ഇന്ത്യ തേടി.

വിദ്യാർഥികളടക്കം7 പതിനായിരത്തോളം പേരാണ് ഇറാനിലുള്ളത്. ഇസ്രായേലിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കും. ടെൽ അവീവിൽ നിന്ന് ജോർദാൻ, ഈജിപ്ത് അതിർത്തി വഴി ഒഴിപ്പിക്കാനാണ് നീക്കം. ഇന്ത്യക്ക് എല്ലാ പിന്തുണയും നൽകുമെന്ന് ഇസ്രായേൽ പ്രതിരോധ വക്താവ് പറഞ്ഞു. ഇരുപത്തി അയ്യായിരത്തോളം പേരെയെങ്കിലും ഒഴിപ്പിക്കേണ്ടി വരുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ആശങ്കയിൽ കഴിയുന്ന ഇന്ത്യൻ സമൂഹവുമായി എംബസി ഉദ്യോഗസ്ഥർ സംസാരിച്ചു. ഇറാൻ, ഇസ്രായേൽ വിദേശകാര്യ മന്ത്രിമാരുമായി, വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ സംസാരിച്ചിരുന്നു.