തിരുവനന്തപുരം കോർപറേഷന്റെ മേയർ സ്ഥാനത്തേക്ക് പുതിയ പേര് സജീവ ചർച്ചയാക്കി നേതൃത്വം. കരമന വാർഡ് കൗൺസിലറായ കരമന അജിത്തിനെ മേയറാക്കിയാക്കിയാൽ പൊതുസ്വീകാര്യത വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസം ബെംഗളൂരുവിലേക്ക് പോയ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മടങ്ങിയെത്തിയ ശേഷം മേയറുടെ കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടാകുമെന്നാണ് വിവരം.
കോർപറേഷൻ നടപടികളിൽ മുൻപരിചയവും പൊതുസ്വീകാര്യതയുമാണ് അജിത്തിന് മുൻതൂക്കം നൽകുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് നിന്ന് മത്സരിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ച സാഹചര്യത്തിൽ, നേമം മണ്ഡലത്തിലുൾപ്പെടുന്ന കരമനയിലെ കൗൺസിലറെ മേയറാക്കിയാൽ അത് ബി.ജെ.പിയ്ക്ക് ഗുണം ചെയ്യുമെന്നും ഒരിവിഭാഗം കണക്കുകൂട്ടുന്നു.
ആരാകും മേയറെന്ന കാര്യത്തിൽ ബിജെപി ഇതുവരെ തീരുമാനം വ്യക്തമാക്കിയിട്ടില്ല.ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാന നിർണായകമാകും. ആർ.എസ്.എസിന്റെ അഭിപ്രായം കൂടി തേടി ഉടൻ തന്നെ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാണ് നീക്കം. കേവല ഭൂരിപക്ഷമില്ലാത്ത ബിജെപിക്ക് രണ്ടു സ്വതന്ത്രൻമാരുടെ പിന്തുണ നിർണ്ണായകമാണ്. അതേസമയം തിരുവനന്തപുരത്തെ മികച്ച വിജയത്തിന്റെ പശ്ചാത്തലത്തിൽ നിയമസഭ സ്ഥാനാർഥി ചർച്ചകളിലേക്കും ബിജെപി കടന്നിട്ടുണ്ട്.







