ഇസ്രയേൽ കരയാക്രമണം; വടക്കൻ ഗസ്സയിൽ നിന്ന് കൂട്ടപ്പലായനം

ഇസ്രയേൽ കരയാക്രമണം ആരംഭിച്ചതോടെ വടക്കൻ ഗസയിൽ നിന്ന് കൂട്ടപ്പലായനം. തെക്കൻ ഗസയിലേക്കാണ് ആയിരക്കണക്കിന് ആളുകൾ നീങ്ങുന്നത്. നിരവധി കുടുംബങ്ങൾ നിരത്തിൽ കുടുങ്ങിക്കിടക്കുകയാണ്. അൽ-റാഷിദ് തീരദേശ റോഡ് മാത്രമാണ് പലായനത്തിന് അനുമതി. ബന്ദികളെ പൂർണമായി വിട്ടുകിട്ടണമെന്ന ആവശ്യമാണ് ഇസ്രയേൽ മുന്നോട്ടുവെക്കുന്നത്.

ഗസ്സയിൽ ഇസ്രയേലിന്റെ കനത്ത ബോംബാക്രമണമാണ് നടക്കുന്ന്ത. ഇന്നു പുലർച്ചെ മുതൽ നടന്ന ആക്രമണങ്ങളിൽ അമ്പതിലേറെ മരണമാണ് റിപ്പോർട്ട് ചെയ്തത്. ഗസ്സയുടെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിരുന്നു. ഇസ്രയേൽ കര ആക്രമണത്തിനെതിരെ ബന്ദികളെ മനുഷ്യകവചമാക്കി ഹമാസ് ഉപയോഗിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ബന്ദികളെ ഹമാസ് മനുഷ്യകവചമാക്കിയാൽ കടുത്ത പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

മുഴുവൻ ബന്ദികളെയും ഉടൻ മോചിപ്പിക്കണമെന്ന് ട്രംപ് ഹമാസിന് മുന്നറിയിപ്പ് നൽകി. ബന്ദികളെ ഉടൻ വിട്ടയക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഗസ്സയിൽ പലസ്തീനികൾക്കെതിരെ ഇസ്രയേൽ വംശഹത്യ നടത്തിയെന്ന് ഐക്യരാഷ്ട്രസഭയുടെ പുതിയ അന്വേഷണകമ്മീഷൻ റിപ്പോർട്ട്. റിപ്പോർട്ട് വളച്ചൊടിച്ചതും വ്യാജവുമെന്ന് ഇസ്രയേൽ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.