Headlines

‘എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ടെന്ന മുദ്രാവാക്യം ശരിയായില്ല’; പരാജയത്തില്‍ പി രാജീവ്

 

തിരുവനന്തപുരം: എല്‍ഡിഎഫ് പരാജയത്തില്‍ തുറന്ന് പറച്ചിലുമായി മുന്‍ മന്ത്രി പി രാജീവ്. എല്‍ഡിഎഫ് അല്ലാതെ മാറ്റാരുണ്ടെന്ന മുദ്രാവാക്യം ശരിയായില്ലെന്ന് പി രാജീവ് പറഞ്ഞു. കമ്പ്യൂട്ടറില്‍ ചെയ്യുന്നത് പോലെ ‘Undo’ അടിക്കാന്‍ പറ്റില്ലല്ലോ. ജനങ്ങള്‍ക്കിടയില്‍ മറ്റൊരു ബോധം സൃഷ്ടിച്ചെന്നും പി രാജീവ് പറഞ്ഞു. മലപ്പുറം അരീക്കോട് നടന്ന ഇഎംഎസ് സെമിനാറിലായിരുന്നു രാജീവിന്റെ തുറന്ന് പറച്ചില്‍.

 

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ബന്ധപ്പെട്ട വിഷയത്തില്‍ തെറ്റുപറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശക്തമായ നടപടി സ്വീകരിച്ചില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ നടപടി എടുക്കണമായിരുന്നുവെന്നും പി രാജീവ് പറഞ്ഞു.

 

അതേസമയം തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ വിഭാഗീയത നിഴലിച്ചുവെന്നാണ് സിപിഐഎം വിലയിരുത്തല്‍. സിപിഐഎം തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. വലതുപക്ഷ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പാര്‍ട്ടിക്കെതിരെ ബോധപൂര്‍വ്വമായി രൂപപ്പെട്ട വിമര്‍ശനങ്ങള്‍ അതേപോലെ അവതരിപ്പിക്കുന്നതിനാണ് ചില നേതാക്കള്‍ ശ്രമിച്ചത്. പഴയ വിഭാഗീയതുടെ അവശിഷ്ടങ്ങള്‍ മനസില്‍വെച്ച് ചര്‍ച്ചയില്‍ പങ്കെടുത്ത അപൂര്‍വ്വം ചിലരുമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.പയ്യന്നൂരില്‍ നേരത്തേ പാര്‍ട്ടിക്ക് അകത്തുണ്ടായിരുന്ന വിഭാഗീയത തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഉയര്‍ന്നുവന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടി വോട്ടിന്റെ ചോര്‍ച്ചക്ക് അത് കൂടി കാരണമാണ്. പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വലിയ വീഴ്ചയുണ്ടായി. ജില്ലാ കമ്മിറ്റി ശുപാര്‍ശ ചെയ്ത സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ക്ക് അനുമതി നല്‍കുമ്പോള്‍ സംസ്ഥാന സെക്രട്ടറിയേറ്റിനും സംസ്ഥാന കമ്മിറ്റിക്കും വീഴ്ച സംഭവിച്ചതായാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.