തിരുവനന്തപുരം കരമനയിൽ ആത്മഹത്യ ചെയ്ത ദമ്പതികളുടെ കടമെഴുതി തള്ളാൻ തീരുമാനം. പ്രതിഷേധക്കാരും ബാങ്ക് അധികൃതരും നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായത്. ആത്മഹത്യയ്ക്ക് കാരണം ബാങ്ക് അധികൃതരെന്ന് ആരോപിച്ചാണ് വിഎസ്‌ഡിപിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
ഇന്ന് രാവിലെയോടെ മരിച്ച ദമ്പതികളുടെ മൃതദേഹവുമായി വിഎസ്ഡിപിയുടെ നേതൃത്വത്തിൽ ബാങ്കിനു മുന്നിൽ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. ദമ്പതികളുടെ മരണത്തിന് പിന്നിൽ ബാങ്ക് അധികൃതർ ആണെന്നും അനാവശ്യ സമർദം ഉണ്ടാക്കിയെന്നുമായിരുന്നു ആരോപണം. ബാങ്ക് മാനേജരെ മരണത്തിൽ പ്രതിചേർക്കണം എന്നും ആവശ്യമുണ്ടായിരുന്നു. മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തെ തുടർന്ന് പ്രതിഷേധക്കാർ ബാങ്ക് അധികൃതരുമായി നടത്തിയ ചർച്ചയിൽ കടം മുഴുവനായും എഴുതിത്തള്ളാൻ തീരുമാനമായി.
20 ദിവസത്തിനുള്ളിൽ ബാങ്ക് നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കുമെന്നും പാനൽ കമ്മിറ്റിയിൽ ശിപാർശ ചെയ്യുമെന്നും ചർച്ചയിൽ തീരുമാനമായിട്ടുണ്ട്. ഇതേ തുടർന്നാണ് വിഎസ്ഡിപിയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടന്ന പ്രതിഷേധം അവസാനിച്ചത്.
തിരുവനന്തപുരം നഗരസഭയിലെ ഉൾപ്പെടെ കോൺട്രാക്ടർ വർക്കുകൾ ഏറ്റെടുത്തു നടത്തുന്നതായിരുന്നു ആത്മഹത്യ ചെയ്ത സതീശന്റെ ജോലി. എസ്ബിഐ ബാങ്ക് ജനറൽ ആശുപത്രി ശാഖയിൽ നിന്നും സതീശൻ വലിയ തുക വായ്‌പയെടുത്തിരുന്നു. പലിശ ഉൾപ്പെടെ തിരിച്ചടയ്ക്കാതെ വന്നപ്പോൾ ബാങ്ക് പലതവണ ജപ്തി മുന്നറിയിപ്പുകൾ നൽകി. രണ്ടരക്കോടി രൂപ തിരിച്ചടക്കണമെന്നാണ് ദമ്പതികളോട് ബാങ്ക് ആവശ്യപ്പെട്ടിരുന്നത്.
തിരുവനന്തപുരം കരമന തമലത്തെ വീട്ടിനുള്ളിലാണ് ഇന്നലെ രാവിലെയോടെ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. സതീശനെ കഴുത്ത് അറുത്ത നിലയിലും ഭാര്യ ബിന്ദുവിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.