ഇസ്രയേലിനെതിരെ ആഞ്ഞടിച്ച് ഇറാൻ; ഇതുവരെ തൊടുത്തത് 370 ബാലിസ്റ്റിക്ക് മിസൈലുകൾ, നൂറുകണക്കിന് ഡ്രോണുകൾ

ഇറാൻ 370 ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതായി ഇസ്രയേൽ. നാല് ദിവസത്തെ സംഘർഷത്തിനിടെ ഇറാൻ 370 ബാലിസ്റ്റിക് മിസൈലുകളും നൂറുകണക്കിന് ഡ്രോണുകളും ഇസ്രായേലിന് നേരെ പ്രയോഗിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അന്തർദേശീയ മാധ്യമമായ CNN ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

വെള്ളിയാഴ്ച ആരംഭിച്ച സംഘർഷം തിങ്കളാഴ്ച രാവിലെയോടെ ഇസ്രയേലിൽ 24 പേർ കൊല്ലപ്പെടുകയും 592 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതിൽ 10 പേരുടെ നില ഗുരുതരമാണെന്നും പ്രസ്താവനയിൽ പറയുന്നു. ഇസ്രയേലിലെ 30 സ്ഥലങ്ങളിൽ മിസൈലുകൾ വിജയകരമായി ആക്രമണം നടത്തി. ഇറാനിൽ വെള്ളിയാഴ്ച മുതൽ കുറഞ്ഞത് 224 പേർ കൊല്ലപ്പെട്ടതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയയെ ഉദ്ധരിച്ച് ഇറാൻ ആരോഗ്യ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞത്, ഇസ്രയേൽ വ്യോമസേന ടെഹ്‌റാന്റെ ആകാശം നിയന്ത്രിക്കുന്നു എന്നാണ്. “ടെഹ്‌റാനിലെ പൗരന്മാരോട് ഞങ്ങൾ പറയുന്നു: ‘ഒഴിവാക്കൂ’ – ഇല്ലെങ്കിൽ തിരിച്ചടിക്കും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിനു വേണ്ടി ചാരവൃത്തി നടത്തിയതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാളെ ഇറാൻ വധശിക്ഷക്ക് വിധേയനാക്കിയതായി അൽ ജസീറ, ടെഹ്‌റാൻ ടൈംസ് എന്നിവർ റിപ്പോർട്ട് ചെയ്തു. ജുഡീഷ്യറിയുടെ മീഡിയ സെന്റർ പുറത്തിറക്കിയ പ്രസ്താവന പ്രകാരം 2023 ഡിസംബറിൽ ഇറാൻ സുരക്ഷാ ഏജൻസികൾ നടത്തിയ ഇന്റലിജൻസ് ഓപ്പറേഷനിലാണ് ഫെക്രി എന്നയാൾ അറസ്റ്റിലായത്.