‘ഇന്ത്യാ സഖ്യത്തിന് വോട്ട് ചെയ്തവര്‍ക്ക് നന്ദി; ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടം തുടരും’; രാഹുല്‍ ഗാന്ധി

ബിഹാര്‍ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി. ഇന്ത്യാ സഖ്യത്തിന് വോട്ട് കോടിക്കണക്കിന് വോട്ടര്‍മാര്‍ക്ക് രാഹുല്‍ നന്ദി പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതെന്നും രാഹുല്‍ വ്യക്തമാക്കി. സാമൂഹ്യമാധ്യമമായ എക്‌സിലൂടെയായിരുന്നു പ്രതികരണം.തിരഞ്ഞെടുപ്പ് ഫലം പാര്‍ട്ടിയും മുന്നണിയും വിലയിരുത്തും. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടം തുടരും. തുടക്കം മുതലേ നീതിപൂര്‍വമല്ലാതിരുന്ന തിരഞ്ഞെടുപ്പ് ഞങ്ങള്‍ക്ക് വജയിക്കാനായില്ലെന്നും രാഹുല്‍ ഗാന്ധി കുറിച്ചു.

ബിഹാറില്‍ മഹാസഖ്യത്തെ തകര്‍ത്തെറിഞ്ഞായിരുന്നു എന്‍ഡിഎ ചരിത്രവിജയം നേടിയത്. 243 ല്‍ ഇരുന്നൂറിലേറെ സീറ്റുകള്‍ പിടിച്ചെടുത്താണ് ജെഡിയു-ബിജെപി സഖ്യം വിജയക്കൊടി പാറിച്ചത്. എസ്‌ഐആര്‍, വോട്ടുകൊള്ള, മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ ആരോഗ്യം, തുടങ്ങി പ്രതിപക്ഷ പ്രചാരണങ്ങളെ മറികടന്നാണ് എന്‍ഡിഎ പ്രകടനം. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും പ്രധാനമന്ത്രിയുടെ റാലികളും എന്‍ഡിഎ വിജയത്തിന്റെ മാറ്റ് കൂട്ടി.

എണ്‍പതിലേറെ സീറ്റില്‍ ജയിച്ചാണ് ജെഡിയുവിന്റെയും ബിജെപിയുടെയും കുതിപ്പ്. കഴിഞ്ഞ തവണത്തേതിനെക്കാള്‍ ഇരട്ടിയോളം സീറ്റുകളില്‍ ജെഡിയു വിജയം. ബിജെപി കഴിഞ്ഞ തവണത്തേതിനെക്കാള്‍ സീറ്റുകള്‍ കൂട്ടി. ചിരാഗ് പസ്വാന്റെ എല്‍ജെപി, എന്‍ഡിഎ വിജയത്തിന്റെ തിളക്കം കൂട്ടി. കഴിഞ്ഞ തവണ ഒറ്റ സീറ്റില്‍ ഒതുങ്ങിയ എല്‍ജെപിക്ക് ഇരുപതിലേറെ സീറ്റില്‍ ജയം.

രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും കൈകോര്‍ത്ത് നടത്തിയ വോട്ടര്‍ അധികാര്‍ യാത്ര തിരഞ്ഞെടുപ്പില്‍ അനുകൂലമാകുമെന്ന മഹാസഖ്യത്തിന്റെ സ്വപ്നം തകര്‍ന്നടിഞ്ഞു. ആര്‍ജെഡിക്ക് ഇരട്ടിയിലേറെ സീറ്റുകള്‍ കുറഞ്ഞു. അറുപത് സീറ്റില്‍ മത്സരിച്ചെങ്കിലും രണ്ടക്കം പോലും കടക്കാനാകാതെയാണ് കോണ്‍ഗ്രസിന്റെ പതനം. കഴിഞ്ഞ തവണ അഞ്ച് സീറ്റ് നേടിയ അസദുദീന്‍ ഒവൈസിയുടെ AIMIM നും തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിയ്ക്കും അത്ഭുതങ്ങള്‍ സൃഷ്ടിക്കാനായില്ല.