ഒഡിഷയിൽ അധ്യാപകന്റെ പീഡനത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർഥി മരിച്ച സംഭവത്തിൽ ബിജെപിയെ വിമർശിച്ച് രാഹുൽ ഗാന്ധി. പ്രതികളെ സംരക്ഷിക്കാൻ ബിജെപി ശ്രമിച്ചുവെന്ന് രാഹുൽ ആരോപിച്ചു. നീതി ഉറപ്പാക്കേണ്ടതിനു പകരം വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തുകയും ആവർത്തിച്ച് അപമാനിക്കുകയും ചെയ്തു. പെൺകുട്ടിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് ബിജെപി എന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
ഒഡീഷയിൽ ആയാലും മണിപ്പൂരിൽ ആയാലും രാജ്യത്തിന്റെ പെൺമക്കൾ എരിയുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി മൗനം പാലിക്കുന്നുവെന്ന് രാഹുൽ കുറ്റപ്പെടുത്തി. നിശബ്ദതയല്ല ഇവിടെ വേണ്ടത് ഉത്തരങ്ങൾ ആണ്. ഇന്ത്യയിലെ പെൺമക്കൾക്ക് സുരക്ഷയും നീതിയുമാണ് ആവശ്യമെന്നും രാഹുൽഗാന്ധി പറഞ്ഞു.
ഇന്നലെ രാത്രി 11.45ഓടെയാണ് വിദ്യാർഥി മരിച്ചത്. അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതിനെ തുടർന്ന് തീക്കോളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. 90 ശതമാനം പൊള്ളലേറ്റതിനെ തുടർന്ന് എയിംസ് ഭുവനേശ്വറിൽ ചികിത്സയിലായിരുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്ന് ഉപമുഖ്യമന്ത്രി പ്രവതി പരിദ വ്യക്തമാക്കി.